ഇംഫാൽ: മണിപ്പൂരിലെ ഉഖ്രുലിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് അസം റൈഫിൾസ് ജവാന്മാർ വീരമൃത്യു വരിച്ചു. ഉഖ്രുൽ മേഖലയിൽ സുരക്ഷാ പരിശോധനയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർക്ക് ജീവൻ നഷ്ടമായത്. നിരവധി ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ നാഗാ സായുധ സംഘടനയാണെന്ന് സംശയിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സൈനികരുടെ വീരമൃത്യുവിൽ മണിപ്പൂർ ഗവർണർ അഗാധമായ ദുഖം രേഖപ്പെടുത്തി. ഇത്തരം അക്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ''രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടി പോരാടുന്ന ധീര ജവാന്മാരുടെ നഷ്ടം അതീവ ദുഖകരമാണ്. ഇത്തരം ഭീരുത്വപരമായ നടപടികൾക്ക് നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ല. സംസ്ഥാനത്തെ സമാധാനവും സുരക്ഷയും നിലനിർത്താനുള്ള കൂട്ടായ പരിശ്രമങ്ങളെ ഇത്തരം അക്രമങ്ങൾ കൊണ്ട് തകർക്കാൻ കഴിയില്ല,'' പ്രസ്താവനയിൽ പറയുന്നു.
സംഭവത്തിന് പിന്നാലെ ഉഖ്രുലിലും പരിസരപ്രദേശങ്ങളിലും സുരക്ഷ കർശനമാക്കി. പ്രദേശത്ത് സൈന്യം തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.