ഉക്രെയ്നിൽ ചരക്കു കപ്പലിനു നേരെ റഷ്യൻ മിസൈൽ ആക്രമണം; മലയാളിയടക്കം പത്ത് പേർ കൊല്ലപ്പെട്ടു

ഉക്രെയ്നിൽ ചരക്കു കപ്പലിനു നേരെ റഷ്യൻ മിസൈൽ ആക്രമണം; മലയാളിയടക്കം പത്ത് പേർ കൊല്ലപ്പെട്ടു

കീവ്: ഉക്രെയ്നിലെ ഒഡേസ തീരത്ത് ചരക്കുകപ്പലിനു നേരെ റഷ്യ നടത്തിയ ക്രൂസ് മിസൈൽ ആക്രമണത്തിൽ മലയാളി യുവാവ് ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖിൽ ജോയൻ (26) ആണ് കൊല്ലപ്പെട്ട മലയാളി.

ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. ഗിനിയ-ബിസാവു പതാകയേന്തി സർവീസ് നടത്തിയ ‘ഗോൾഡൻ ലിയോ’ എന്ന ചരക്കു കപ്പലിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് ഉക്രെയ്ൻ വ്യോമസേന അറിയിച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഒഡേസ മേഖലയിൽ റഷ്യൻ ആക്രമണങ്ങൾ രൂക്ഷമായി തുടരുകയാണ്. ജൂലൈയിൽ മാത്രം ഈ മേഖലയിൽ റഷ്യൻ ആക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെട്ടതായി ഗവർണർ ഒലെ കിപ്പർ വ്യക്തമാക്കി. കരിങ്കടൽ വഴിയുള്ള ചരക്കു കപ്പലുകൾക്ക് നേരെ റഷ്യ നടത്തുന്ന ആക്രമണങ്ങളും വ്യാപകമായിട്ടുണ്ട്. ഉക്രെയ്ന്റെ കാർഷിക കയറ്റുമതിയുടെ വലിയൊരു ഭാഗവും ഈ പാതയിലൂടെയാണ് നടക്കുന്നത്.

മറുഭാഗത്ത് റഷ്യയ്ക്കെതിരെ ഉക്രെയ്നും ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ജൂലൈ മാസത്തിൽ മാത്രം 183 റഷ്യൻ കപ്പലുകൾ ലക്ഷ്യമിട്ടതായി ഉക്രെയ്ന്റെ ഡ്രോൺ സൈനിക കമാൻഡർ റോബർട്ട് ബ്രോവ്ഡി അറിയിച്ചു.

മോസ്കോ മേഖലയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഉക്രെയ്ൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് നാനൂറോളം ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ അധികൃതരും വ്യക്തമാക്കി. ആക്രമണങ്ങളിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.