ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വിദ്യാർഥികൾ നടത്തിയ മാർച്ചിന് എതിരെയുള്ള പൊലീസ് നടപടിയിൽ കടുത്ത വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധമുണ്ടെന്ന് കരുതി പൊലീസിന് അമിതാധികാരം ഉപയോഗിക്കാൻ ആകില്ലെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിനെ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സമാധാനപരവും നിയമാനുസൃതവുമായ പ്രതിഷേധം ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന അവകാശമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു.
പ്രതിഷേധങ്ങൾക്കിടയിൽ ചില സാമൂഹ്യവിരുദ്ധരും നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നേരിടാൻ രാജ്യത്തൊട്ടാകെ നടപ്പാക്കാൻ കഴിയുന്ന പൊതുവായ മാർഗനിർദേശങ്ങൾ കോടതി പുറപ്പെടുവിക്കും.
പൊലീസിനെതിരെയും അർദ്ധസൈനിക വിഭാഗത്തിനെതിരെയും ക്രിമിനൽ കേസെടുക്കണമെന്ന ആവശ്യമുയർത്തി മൂന്ന് ഹർജികളാണ് നിലവിൽ കോടതിയുടെ പരിഗണനയിലുള്ളത്. ഇതിനിടെ സമരത്തിനിടെ പരിക്കേറ്റ പൊലീസുകാരുടെ കുടുംബങ്ങളും കോടതിയിൽ ഹാജരായി തങ്ങളുടെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ടു. എല്ലാ ഹർജികളും നാളെ ഒന്നിച്ച് കേൾക്കണമെന്ന് കേന്ദ്ര സർക്കാരും അഭ്യർത്ഥിച്ചു. ഈ സാഹചര്യത്തിൽ എല്ലാ ഹർജികളിലും നാളെ വിശദമായ വാദം കേൾക്കും.