വേളാങ്കണ്ണി: ദൈവമാതാവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ച് പ്രശസ്തമായ വേളാങ്കണ്ണി മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിൽ ഈ മാസം 29 ന് കൊടിയേറുമെന്ന് അധികൃതർ അറിയിച്ചു. തീർത്ഥാടന കേന്ദ്രം റെക്‌ടർ ഫാ. സി ഇരുദയരാജ്, പാരീഷ് പ്രീസ്റ്റ് ആൻഡ് റെക്‌ടർ ഫാ. എസ് അർപ്പുതരാജ്, പ്രൊക്യുറേറ്റർ ഫാ. ഡി. ഉലകനാഥൻ എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബർ എട്ടുവരെ 11 ദിവസങ്ങളിലായാണ് ഈ വർഷത്തെ തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.
ഓഗസ്റ്റ് 29 വൈകുന്നേരം 5.45 ന് തഞ്ചാവൂർ ബിഷപ്പ് ഡോ. തിയോഡോർ സഖായരാജ് തിരുനാൾ കൊടിയേറ്റും. തുടർന്ന് മലയാളം ഉൾപ്പെടെയുള്ള വിവിധ തദ്ദേശീയ ഭാഷകളിൽ പ്രത്യേക വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും. തിരുനാൾ ദിവസങ്ങളിൽ തമിഴ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, മറാത്തി, കൊങ്കണി തുടങ്ങി വിവിധ ഭാഷകളിൽ പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനകളും ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.