പെറു: അതിശക്തമായ ഭൂകമ്പത്തിൽ നിന്നും വലിയ ദുരന്തത്തിൽ നിന്നും ഗ്രാമത്തെ അത്ഭുതകരമായി സംരക്ഷിച്ച ദൈവമാതാവിന് നന്ദി പറഞ്ഞ് പെറുവിലെ ഇടവക വൈദികൻ. പെറുവിലെ അയാകുച്ചോ മേഖലയിൽ കൊറകോറയ്ക്ക് സമീപം രേഖപ്പെടുത്തിയ 7.2 തീവ്രതയുള്ള ശക്തമായ ഭൂകമ്പത്തിൽ ജീവഹാനിയോ വലിയ നാശനഷ്ടങ്ങളോ ഉണ്ടാകാതിരുന്നത് ദൈവമാതാവിന്റെ പ്രത്യേക സംരക്ഷണം കൊണ്ടാണെന്ന് കൊറകോറ ഇടവക അഡ്മിനിസ്ട്രേറ്റർ ഫാദർ ജോയൽ അബാദ് സാക്ഷ്യപ്പെടുത്തി.
ഭൂകമ്പത്തിന്റെ ആഘാതത്തിൽ കൊറകോറയിലെ പ്രധാന ദേവാലയത്തിന് വിള്ളലുകൾ വീഴുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദേവാലയത്തിൽ സ്ഥാപിച്ചിരുന്ന ചരിത്രപ്രസിദ്ധമായ മഞ്ഞുമാതാവിന്റെ രൂപം പിന്നീട് സുരക്ഷിതമായി മാറ്റിസ്ഥാപിച്ചു. തുടർന്നുള്ള സുരക്ഷാ മുൻകരുതൽ നടപടിയുടെ ഭാഗമായി ദേവാലയത്തിലേക്കുള്ള പ്രവേശനവും അധികൃതർ താൽക്കാലികമായി വിലക്കിയിരിക്കുകയാണ്.
അതിതീവ്ര ഭൂകമ്പങ്ങൾ സാധാരണയായി വലിയ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും കാരണമാകാറുണ്ടെങ്കിലും, ഇത്തവണ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രദേശവാസികൾക്ക് പരിശുദ്ധ അമ്മയിലുള്ള ആഴമേറിയ വിശ്വാസവും നിരന്തരമായ പ്രാർത്ഥനയുമാണ് വലിയൊരു ദുരന്തത്തിൽ നിന്നും ജനങ്ങളെ രക്ഷിച്ചതെന്ന് ഫാദർ ജോയൽ അബാദ് വ്യക്തമാക്കി. കെട്ടിടങ്ങൾക്കും വീടുകൾക്കും ചില ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും, പ്രിയപ്പെട്ട ഇടവക ജനം മുഴുവൻ സുരക്ഷിതരായിരിക്കുന്നതിൽ അദേഹം ദൈവത്തിന് നന്ദി അർപ്പിച്ചു.