നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ഭീകരാക്രമണം; 24 പേർ കൊല്ലപ്പെട്ടു

അബുജ: മധ്യ നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 24 ക്രൈസ്തവർ കൊല്ലപ്പെട്ടു. പ്ലാറ്റോ സ്റ്റേറ്റ് ഗവർണർ കാലെബ് മുത്ഫ്‌വാങ്ങിന്റെ സ്വദേശമായ മംഗു കൗണ്ടിയിലെ ബിൻ എംപർ ഗ്രാമത്തിൽ ഓഗസ്റ്റ് 18-ന് പുലർച്ചെയാണ് ഈ ക്രൂരമായ ആക്രമണം നടന്നത്.

ഫുലാനി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾ പ്രദേശവാസികളുടെ നേതൃത്വത്തിൽ നടത്തി.

ആക്രമണത്തെ ശക്തമായി അപലപിച്ച പ്ലാറ്റോ സർക്കാർ ജനങ്ങളോട് സംയമനവും സമാധാനവും പാലിക്കാൻ അഭ്യർത്ഥിച്ചു. കുറ്റവാളികളെ കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രശ്ന ബാധിത പ്രദേശങ്ങളിൽ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കാൻ ഗവർണർ കാലെബ് മുത്ഫ്‌വാങ് സുരക്ഷാ സേനയ്ക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

പ്ലാറ്റോ സംസ്ഥാനത്ത് കർഷക ഗ്രാമങ്ങൾക്കും ജനവാസ മേഖലകൾക്കും നേരെ ആവർത്തിച്ചുണ്ടാകുന്ന അക്രമങ്ങളുടെ തുടർച്ചയാണിതെന്ന് പ്രാദേശിക കൂട്ടായ്മയായ 'മ്വാഗവുൽ യൂത്ത് നാഷണൽ അസോസിയേഷൻ' ചൂണ്ടിക്കാട്ടി. കൃഷിഭൂമികൾ കയ്യടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നത്.

അതേസമയം ഫുലാനി വിഭാഗത്തിലുള്ള എല്ലാവരും പ്രശ്നക്കാരല്ലെന്നും അസോസിയേഷൻ പ്രസിഡന്റ് ജോനാഥൻ കയ്‌സ്മാംഗ് വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.