ഇടത് പ്രകടനപത്രിക ഇന്ന്; തുടര്‍ഭരണ വാഗ്ദാനങ്ങള്‍ നിരവധി

ഇടത് പ്രകടനപത്രിക ഇന്ന്; തുടര്‍ഭരണ വാഗ്ദാനങ്ങള്‍ നിരവധി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണിയുടെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പത്രിക തയാറാക്കാനുള്ള ഉപസമിതി രാവിലെ എ കെ ജി സെന്ററില്‍ യോഗം ചേരും. യോഗത്തില്‍ പത്രിക അംഗീകരിക്കും. തുടര്‍ന്ന് വൈകീട്ട് മൂന്നിന് ഔദ്യോഗികമായി പത്രിക പുറത്തിറക്കും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്ന അറുനൂറു വാഗ്ദാനങ്ങളില്‍ അഞ്ഞൂറ്റി എഴുപതും പാലിച്ചുവെന്ന അവകാശവാദത്തോടെയാണ് ഇടതുമുന്നണി പുതിയ പത്രിക പുറത്തിറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാനതല പ്രചാരണം നാളെ മുതല്‍ ആരംഭിക്കുമെന്നാണ് സൂചന. ഒരു ദിവസം ഒരു ജില്ലയില്‍ എന്ന രീതിയിലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങുക.

ആരോഗ്യ മന്ത്രി കെകെ ശൈലജയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദനുമടക്കമുള്ളവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കണ്ണൂര്‍ ജില്ലയിലെ എട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. കൊവിഡ് മാനദണ്ഡം പാലിച്ച് ആള്‍ക്കൂട്ടം ഒഴിവാക്കി, അതാത് മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കാകും പത്രിക നല്‍കുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.