നേതാക്കള്‍ നിരീക്ഷണത്തില്‍; ശോഭയെ കാലുവാരിയാല്‍ പണി പാളുമെന്ന് കേന്ദ്ര മുന്നറിയിപ്പ്

നേതാക്കള്‍ നിരീക്ഷണത്തില്‍; ശോഭയെ കാലുവാരിയാല്‍ പണി പാളുമെന്ന് കേന്ദ്ര മുന്നറിയിപ്പ്

തിരുവനന്തപുരം: ബിജെപി ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ കഴക്കൂട്ടത്തു സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ശോഭാ സുരേന്ദ്രനെ കാലു വാരാന്‍ സാധ്യതയെന്ന് കേന്ദ്ര നേതൃത്വത്തിന് രഹസ്യ റിപ്പോര്‍ട്ട്. ശോഭയെ കാലുവാരിയാല്‍ ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിനിരത്തുമെന്ന് ഡല്‍ഹിയില്‍ നിന്ന് മുന്നറിയിപ്പ്. പല നേതാക്കളും നിരീക്ഷണത്തിലാണ്. ശോഭയ്ക്കായി ആര്‍എസ്എസ് മണ്ഡലത്തില്‍ സജീവമാകും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശാനുസരണം സംസ്ഥാന ബി.ജെ.പിയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, പ്രഭാരി സി.പി രാധാകൃഷ്ണന്‍ എന്നിവര്‍ മണ്ഡലത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ താല്‍പ്പര്യത്തോടെ ശോഭ സ്ഥാനാര്‍ഥിത്വം നേടിയ കഴക്കൂട്ടം ദേശീയ നേതൃത്വത്തിന് ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ്. ശോഭയ്ക്കെതിരായ നീക്കം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകും.

ശോഭയെ വെട്ടാനായി യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവിനെ കഴക്കൂട്ടത്ത് ഇറക്കാനാണ് സംസ്ഥാന നേതാക്കള്‍ ചരട് വലികള്‍ നടത്തി വന്നത്. ഇതിന്റെ പിന്‍ബലത്തിലായിരുന്നു അപ്രതീക്ഷിത സ്ഥാനാര്‍ഥിയെത്തുമെന്ന സൂചന. എന്നാല്‍, യുവ നേതാവിന് ബിജെപി ദേശീയ നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചില്ല. അതോടെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ മത്സരിപ്പിക്കാന്‍ ശ്രമമുണ്ടായെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി.

ഇടതു സ്ഥാനാര്‍ഥിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനും യു.ഡി.എഫിലെ ഡോ. എസ്.എസ്. ലാലും കളത്തിലിറങ്ങിയിട്ട് ദിവസങ്ങളായി. തുടക്കത്തില്‍ പിന്നിലായെങ്കിലും ദേശീയ നേതാക്കളടക്കം ശോഭയുടെ വിജയത്തിനായി മണ്ഡലത്തിലുണ്ടാകും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പ് ചൊവ്വാഴ്ച രാത്രി തന്നെ ശോഭയ്ക്കു വേണ്ടിയുള്ള ചുവരെഴുത്തുകള്‍ ആരംഭിച്ചു  കഴിഞ്ഞു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.