തിരുവനന്തപുരം: വ്യാജ വോട്ടര്‍ ഐഡികള്‍ നല്‍കിയെന്ന ആരോപണം സംസ്ഥാനത്ത് ശക്തമാകുന്നു. ഒന്നിലധികം തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് ഒരാള്‍ക്ക് നല്‍കിയെന്ന പരാതിയില്‍ പരിശോധന നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ നിര്‍ദേശം. കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കാണ് നിര്‍ദേശം.
വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം തവണ പേര് ചേര്‍ക്കാന്‍ ബോധപൂര്‍വമുള്ള ശ്രമമുണ്ടായോയെന്ന് വിശദമായി പരിശോധിച്ച് മാര്‍ച്ച് 20നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
കണ്ണൂര്‍, കൂത്തുപറമ്പ്, കല്‍പ്പറ്റ, തവനൂര്‍, പട്ടാമ്പി, ചാലക്കുടി, പെരുമ്പാവൂർ, ഉടുമ്പൻചോല, വൈക്കം, അടൂര്‍ മണ്ഡലങ്ങളിലെ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.