കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് കൊല്ലം ലത്തീന്‍ രൂപതയുടെ ഇടയ ലേഖനം

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച്  കൊല്ലം  ലത്തീന്‍ രൂപതയുടെ ഇടയ ലേഖനം

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്ലം ലത്തീന്‍ രൂപത. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകള്‍ക്ക് വില്‍ക്കാനുമുള്ള ശ്രമം നടക്കുന്നുവെന്ന് സഭയുടെ ഇടയ ലേഖനത്തില്‍ വിമര്‍ശിക്കുന്നു.

ഇഎംസിസി കരാര്‍ പിന്‍വലിക്കപ്പെട്ടത് ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ്. കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ കുത്തകകള്‍ക്കും മേല്‍ക്കൈ നല്‍കി നിലവിലെ മത്സ്യമേഖലയെ തകര്‍ക്കാനുള്ള നിയമ നിര്‍മ്മാണം നടന്നെന്നും ഇടയ ലേഖനത്തില്‍ ആക്ഷേപമുണ്ട്.

ടൂറിസത്തിന്റെയും വികസനത്തിന്റെയും പേര് പറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകര്‍ത്തെറിയാനാണ് ശ്രമം. അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സര്‍ക്കാര്‍ കൈക്കൊണ്ടാലും എതിര്‍ക്കപ്പെടേണ്ടതാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിര്‍മ്മാണ പദ്ധതി ലൈഫ് മിഷനില്‍ കൂട്ടിച്ചേര്‍ത്ത് ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി.

വന വാസികള്‍ക്ക് വന അവകാശമുള്ളതുപോലെ കടലിന്റെ മക്കള്‍ക്ക് കടല്‍ അവകാശം വേണം. കേരളത്തിന്റെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഭരണവര്‍ഗം കൂട്ടുനില്‍ക്കുന്നുവെന്നും സംസ്ഥാന സര്‍ക്കാരിനെതിരായ വിമര്‍ശനത്തില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാരിനെയും ഇടയ ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ബ്ലൂ എക്കോണമി എന്ന പേരില്‍ കടലില്‍ ധാതുവിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നല്‍കിയതാണ് വിമര്‍ശനത്തിന് ആധാരം. മത്സ്യത്തൊഴിലാളികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്ന് പറയുന്ന ഇടയ ലേഖനം ഞായറാഴ്ച കൊല്ലം ലത്തീന്‍ രൂപതയ്ക്ക് കീഴിലെ പള്ളികളില്‍ വായിക്കും.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.