കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് നല്‍കിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തതെന്നാണ് ഇ ഡിയുടെ ആരോപണം.
രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും ഹര്‍ജിയില്‍ ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് 17 ന് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കേസ് സിബിഎയ്ക്ക് കൈമാറണമെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ജസ്റ്റിസ് വി ജി അരുണ്‍ ഇന്ന് പരിഗണിക്കും.
മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സ്വപ്ന സുരേഷിനെ നിര്‍ബന്ധിച്ചെന്ന പൊലീസുകാരുടെ വെളിപ്പെടുത്താലിന്റെ പശ്ചാത്തലത്തില്‍ ആണ് ക്രൈംബ്രാഞ്ച് കേസ് എടുത്തത്. ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം പ്രഹസനം ആയിരുന്നു എന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്.