ലൗവ് ജിഹാദ്: ജോസ് കെ.മാണിയുടെ പ്രതികരണത്തിന് പിന്തുണ; നിർബന്ധിച്ച് മതം മാറ്റിയുള്ള വിവാഹം അംഗീകരിക്കാനാകില്ലെന്ന് കെ.സി.ബി.സി

ലൗവ് ജിഹാദ്: ജോസ് കെ.മാണിയുടെ പ്രതികരണത്തിന് പിന്തുണ; നിർബന്ധിച്ച് മതം മാറ്റിയുള്ള വിവാഹം അംഗീകരിക്കാനാകില്ലെന്ന് കെ.സി.ബി.സി

കൊച്ചി: ലൗ ജിഹാദ് വിഷയത്തിൽ ജോസ് കെ.മാണിയുടെ പ്രതികരണത്തിന് പിന്തുണയുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെ.സി.ബി.സി). ജോസ് കെ.മാണിയുടെ ക്രിയാത്മകമായ പ്രതികരണം സന്തോഷകരമായ കാര്യമാണെന്ന് കെ.സി.ബി.സി. വക്താവ് ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു.

പാലായിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയും കേരള കോൺഗ്രസ്(എം) ചെയർമാനുമായ ജോസ് കെ.മാണി കഴിഞ്ഞദിവസം നടത്തിയ പ്രതികരണത്തോടെയാണ് ലൗ ജിഹാദ് വിഷയം സംസ്ഥാനത്ത് വീണ്ടും ചർച്ചയായത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതിൽ യാഥാർഥ്യമുണ്ടോ എന്നതിൽ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.

കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ.മാണി നടത്തിയ ക്രിയാത്മക പ്രതികരണം സന്തോഷകരമായ കാര്യമാണ്.
അതുപോലെ സി.പി.എമ്മും മറ്റ് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടെ നിലപാട് വ്യക്തമാക്കണം. രാഷ്ട്രീയ അജൻഡയുടെ ഭാഗമായിട്ടാകാം ലൗ ജിഹാദ് ഇല്ലെന്ന് മുഖ്യമന്ത്രി പറയുന്നത്. നിര്‍ബന്ധിതമായി ഒരാളെ വിവാഹത്തിലൂടെ മതം മാറ്റുന്ന പ്രശ്നങ്ങളെയാണ് സഭ ചോദ്യം ചെയ്യുന്നതെന്നും ഇതില്‍ സഭയ്ക്കും പൊതുസമൂഹത്തിനും ആശങ്കയുണ്ടെന്നും അത് ദുരീകരിക്കേണ്ടത് സർക്കാരും രാഷ്ട്രീയ പാർട്ടികളുമാണെന്നും ഫാ. ജേക്കബ് പാലക്കാപ്പിള്ളി പറഞ്ഞു. 

ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യമാണ്. പെൺകുട്ടിയുടെ അമ്മ കാല് പിടിച്ച് കരയുന്ന രംഗങ്ങൾ ആരുടെയും മനസിൽനിന്ന് പോയിട്ടില്ല. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള വിവാഹങ്ങൾക്ക് സഭ എതിരല്ല. ഇത് ദുരുപയോഗം ചെയ്ത് മതചിന്തകൾ അടിച്ചേൽപ്പിക്കുന്നതിനെയാണ് സഭ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലൗ ജിഹാദ് വിഷയം നല്ല രീതിയിൽ പൊതുസമൂഹത്തിൽ ചർച്ചയാകുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ജോസ് കെ.മാണിയെ പിന്തുണച്ച് കെ.സി.ബി.സി.യും രംഗത്തെത്തിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.