പാലക്കാട്: എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ എല്‍ഡിഎഫിനേയും യുഡിഎഫിനേയും ഒരുപോലെ വാക്കുകൾ കൊണ്ട് ആക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് നടത്തുന്ന കസേര കളി മത്സരം ഇത്തവണ കേരളം തള്ളുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യുഡിഎഫ്, എല്‍ഡിഎഫ് എന്നിങ്ങനെ വ്യത്യസ്ത പേരുകളാണ് ഉള്ളത് എങ്കിലും ഇരുമുന്നണികള്‍ക്കും ഉളളത് ഒരേ രാഷ്ട്രീയമാണ്. കുറച്ച് വെള്ളിക്കാശിന് വേണ്ടി യൂദാസ് യേശുക്രിസ്തുവിനെ ചതിച്ചത് പോലെ ഇടതുപക്ഷം കുറച്ച് സ്വര്‍ണത്തിന് വേണ്ടി കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചെന്നും. യുഡിഎഫ് ആകട്ടെ സൂര്യവെളിച്ചത്തെ പോലും വെറുതെ വിട്ടില്ലെന്നും മോഡി പറഞ്ഞു.
വോട്ട് ബാങ്ക് രാഷ്ട്രീയമാണ് യുഡിഎഫിനും എല്‍ഡിഎഫിനുമെന്ന് നരേന്ദ്ര മോഡി കുറ്റപ്പെടുത്തി. കേരളത്തില്‍ തിരഞ്ഞെടുപ്പ് സമയത്ത് ഇരുകൂട്ടരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ യുവ വോട്ടര്‍മാര്‍ ഇരുമുന്നണികളിലും നിരാശരാണ് എന്നും കേരളത്തില്‍ മാറ്റം വരണമെന്നും മോഡി പാലക്കാട്ട് പറഞ്ഞു.
എന്നാൽ എല്‍ഡിഎഫും യുഡിഎഫും നാടിന്റെ സംസ്‌ക്കാരത്തെ കുറിച്ച് നാണക്കേടുളളവരാണ്. അവരുടെ നേതാക്കള്‍ നമ്മുടെ ആചാരണങ്ങളെ അധിക്ഷേപിക്കുന്നു. നിരപരാധികളായ ഭക്തര്‍ക്ക് നേരെ ലാത്തി പ്രയോഗിച്ചതില്‍ എല്‍ഡിഎഫിന് ലജ്ജ തോന്നണം. ഇത് സംഭവിക്കുമ്പോള്‍ നിശബ്ദരായിരുന്നതില്‍ യുഡിഎഫിനും ലജ്ജ തോന്നണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലാത്തികള്‍ക്ക് തങ്ങളെ പേടിപ്പിക്കാനാവില്ലെന്ന് എല്‍ഡിഎഫും യുഡിഎഫും മറക്കരുതെന്നും ഇങ്ങോട്ട് ആക്രമിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷം കേരളത്തില്‍ നിരവധി തവണ അധികാരത്തില്‍ വന്നവരാണ്. എന്നിട്ടും ഇടത് നേതാക്കള്‍ പെരുമാറുന്നത് മൂന്നാംകിട ഗുണ്ടകളെ പോലെയാണ്. അവര്‍ക്ക് കീഴില്‍ രാഷ്ട്രീയ എതിരാളികള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്നും മോഡി ഇടതു സർക്കാരിനെ കുറ്റപ്പെടുത്തി.