പിണറായി ആകാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്ന് ഇ.പി ജയരാജന്‍

പിണറായി ആകാന്‍ കഴിയാത്തതില്‍ ദുഖമുണ്ടെന്ന് ഇ.പി ജയരാജന്‍

കണ്ണൂര്‍: തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചെന്നും പാര്‍ട്ടി പറഞ്ഞാലും ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും മന്ത്രി ഇ.പി ജയരാജന്‍. രണ്ടു ടേം അവസാനിച്ചവര്‍ മത്സരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. തന്റെ ടേം കഴിഞ്ഞു. ക്ഷീണിതനായ പ്രായമാണ് തന്റേതെന്നും ജയരാജന്‍ പറഞ്ഞു.

പിണറായി വിജയന്‍ പ്രത്യേക ശക്തിയും ഊര്‍ജവും കഴിവുമുള്ള മഹാ മനുഷ്യനാണ്. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ സാധിച്ചെങ്കില്‍ ഞാന്‍ മഹാ പുണ്യവാനായി തീരും. അദ്ദേഹം ആകാന്‍ കഴിയുന്നില്ല എന്നതാണ് എന്റെ ദുഃഖം. ഏത് കാര്യത്തെ കുറിച്ചും പിണറായിക്ക് നിരീക്ഷണമുണ്ട്. നിശ്ചയദാര്‍ഢ്യമുണ്ട് - ജയരാജന്‍ നിലപാട് വ്യക്തമാക്കി.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി ജയരാജന്‍ എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. ദീര്‍ഘകാലം സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ചുമതലയും വഹിച്ചു.

1991-ല്‍ അഴിക്കോട് നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011ലും 2016-ലും മട്ടന്നൂരില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയാണ് ഇ.പി ജയരാജന്‍.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.