പാലാ നഗരസഭയില്‍ സിപിഎം-ജോസ് പക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ മുട്ടനടി

പാലാ നഗരസഭയില്‍ സിപിഎം-ജോസ് പക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ മുട്ടനടി

പാലാ: പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. സിപിഎം-കേരള കോണ്‍ഗ്രസ് എം അംഗങ്ങളാണ് തമ്മിലടിച്ചത്.

ഭരണം തുടങ്ങിയതു മുതല്‍ ഇരുകക്ഷികളും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചേരുന്നതടക്കമുള്ള വിഷയങ്ങളിലാണ് തര്‍ക്കം നിലനിന്നിരുന്നത്. ഇതിനിടെ ഇന്ന് രാവിലെ നഗരസഭ കൗണ്‍സില്‍ കൂടിയ ഘട്ടത്തില്‍ ഓട്ടോ സ്റ്റാന്‍ഡ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം ഒരു സിപിഎം കൗണ്‍സിലര്‍ ഉന്നയിച്ചു. ഇതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ എത്തുകയും പിന്നീടുണ്ടായ വാക്ക് തര്‍ക്കം കയ്യാങ്കളിയിലേക്കെത്തുകയുമായിരുന്നു.

കേരള കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പിലും സിപിഎം കൗണ്‍സിലര്‍ ബിനു പുളിക്കകണ്ടവുമാണ് ഏറ്റുമുട്ടിയത്. രണ്ടു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതോടെ ഭരണ പക്ഷത്തുള്ള മറ്റ് കൗണ്‍സിലര്‍മാരും ചേരി തിരിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ ഇരുപാര്‍ട്ടികളും തമ്മിലുള്ള തര്‍ക്കം മുന്നണിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണിയാണ് പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനുമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇവിടെ നടക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.