എല്‍ഡിഎഫിലെ രണ്ട് കക്ഷികള്‍ യുഡിഎഫിലെത്തുമെന്ന് ശശി തരൂര്‍

എല്‍ഡിഎഫിലെ രണ്ട് കക്ഷികള്‍ യുഡിഎഫിലെത്തുമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതോടെ എല്‍ഡിഎഫിലെ രണ്ട് കക്ഷികള്‍ മുന്നണി വിട്ട് യുഡിഎഫില്‍ എത്തുമെന്ന് ശശി തരൂര്‍ എംപി.

ശബരിമലയെയും അയ്യപ്പനെയും കുറിച്ച് മുഖ്യമന്ത്രി ഓര്‍ക്കേണ്ടത് വോട്ടിങ് ദിനത്തിലല്ലെന്നായിരുന്നുവെന്ന് വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു. അയ്യപ്പനും ദേവഗണങ്ങളും എല്‍ഡിഎഫിനൊപ്പം എന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രസ്താവനയോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

അനാവശ്യമായി ഹെല്‍മെറ്റും ഫ്ളാഗ് ജാക്കറ്റും എല്ലാം ഇട്ട് സന്നിധാനത്ത് സ്ത്രീകളെ അയക്കുന്ന സമയത്ത് ഇതെല്ലാം ഓര്‍മിക്കണമായിരുന്നു. അങ്ങനെ ചെയ്‌തെങ്കില്‍ കേരളത്തില്‍ ഒരുപാട് പ്രശ്‌നങ്ങല്‍ ഉണ്ടാവുമായിരുന്നില്ല. വോട്ടര്‍മാരെ പറ്റിക്കാന്‍ വേണ്ടിയാണ് വോട്ടിങ് ദിനത്തിലെ ഈ പ്രസ്താവന. അതിനാല്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ ഗൗരവമായി എടുക്കുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ശബരിമല ഒരു വിഷയമാണെന്ന് ഞങ്ങള്‍ ഇപ്പോഴും പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വിശ്വാസത്തെ ബഹുമാനിക്കാത്തത് വലിയ കാര്യമാണ്. അതിനെയാണ് ജനങ്ങള്‍ നോക്കികാണുന്നത്. നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ തനിക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ട് ലഭിക്കുമെന്നാണ് കരുതുന്നത്.

മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ ഒ.രാജഗോപാല്‍ നല്ല മനുഷ്യനാണ്. അദ്ദേഹത്തെ താന്‍ ബഹുമാനിക്കുന്നുണ്ട്. പക്ഷെ അദ്ദേഹം കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മണ്ഡലത്തിന് വേണ്ടി എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. യുഡിഎഫിന് ക്യാപ്റ്റനുണ്ടോ എന്ന ചോദ്യത്തിന് ഞങ്ങള്‍ക്ക് എല്ലാവരും കോമ്രേഡ്സ് ആണെന്നായിരുന്നു തരൂരിന്റെ പ്രതികരണം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.