മൂവാറ്റുപുഴ: കോതമംഗലം രൂപതയിലെ അതിപുരാതനമായ ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രമായി ഏപ്രിൽ എട്ടിന് പ്രഖ്യാപിച്ചു. വിശുദ്ധ കുർബാന മധ്യേ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രഖ്യാപനം നടത്തി.
കോതമംഗലം രൂപതയിലെ വൈദികർ, സന്യസ്തർ ഉൾപ്പെടെയുള്ള വിശ്വാസസമൂഹം പ്രഖ്യാപനത്തിനു സാക്ഷികളായി. ആരക്കുഴയുടെ പൈതൃക പെരുമയിൽ അഭിമാനമുണ്ടെന്നും സഭ കൂടുതൽ ഉത്തരവാദിത്വം ആരക്കുഴ ഇടവകയ്ക്കു നൽകിയിരിക്കുകയാണെന്നും മേജർ ആർച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ് എമെരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിൽ, സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ ചാൻസിലർ ഫാ. വിൻസന്റ് ചെറുവത്തൂർ എന്നിവർ സഹകാർമികരായിരുന്നു. വികാരി ഫാ. ജോൺ മുണ്ടയ്ക്കലിനെ ആർച്ച് പ്രീസ്റ്റായി ഉയർത്തിക്കൊണ്ടുള്ള കർദിനാളിന്റെ ഉത്തരവ് ഫാ. വിൻസന്റ് ചെറുവത്തൂർ ചടങ്ങിൽ വായിച്ചു. പൊതുസമ്മേളനം മാർ ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മൂവാറ്റുപുഴ രൂപത ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ്, ആർച്ച്പ്രീസ്റ്റ് ഫാ. ജോൺ മുണ്ടയ്ക്കൽ, സി. നവ്യമരിയ സി.എം.സി. തുടങ്ങിയവർ പ്രസംഗിച്ചു.
