ആലപ്പുഴ: ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിൽ ആലപ്പുഴ വള്ളിക്കുന്നത് പതിനഞ്ച് വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. വള്ളികുന്നം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും പുത്തൻ ചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിന്റെ മകൻ പടയണിവട്ടം സ്വദേശി അഭിമന്യു ആണ് മരിച്ചത്.
വള്ളികുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തെ തുടർന്ന് ഉള്ള സംഘർഷത്തിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിന് ഇടയിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഈ സംഭവം. കൊലപാതകത്തിന് പിന്നിൽ ആര്‍ എസ് എസ് പ്രവർത്തകരാണെന്നാണ് ആരോപണം. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജയ് ദന്തിന്‍റെ അച്ഛനെയും സഹോദരനെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് വള്ളിക്കുന്നത്ത് ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.