കണക്കില്‍ കവിഞ്ഞ സ്വത്ത്; കെ.എം ഷാജിയെ നാളെ വിജിലന്‍സ് ചോദ്യം ചെയ്യും

കണക്കില്‍ കവിഞ്ഞ സ്വത്ത്; കെ.എം ഷാജിയെ നാളെ വിജിലന്‍സ് ചോദ്യം ചെയ്യും

കോഴിക്കോട്: മുസ്ലീംലീഗ് നേതാവ് കെ.എം ഷാജി എംഎല്‍എയെ ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് വിജിലന്‍സ് കൈമാറി. നാളെ ചോദ്യം ചെയ്യും. വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം, കണ്ടെടുത്ത രേഖകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് വിജിലന്‍സ് ശേഖരിക്കുക.

ചോദ്യം ചെയ്യലുമായി പൂര്‍ണമായി സഹകരിക്കുമെന്ന് ഷാജി നേരത്തെ പറഞ്ഞിരുന്നു. റെയ്ഡ് സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമപരമായി നീങ്ങാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പരസ്യ പ്രതികരണം ഒഴിവാക്കുന്നതെന്നും ഷാജി വ്യക്തമാക്കി.

കെ.എം ഷാജിയുടെ കണ്ണൂര്‍, കോഴിക്കോട് വീടുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 48 ലക്ഷത്തിലധികം രൂപ കണ്ടെത്തിയിരുന്നു. പണവും കണ്ടെത്തിയ 77 രേഖകളും അന്വേഷണ സംഘം കോഴിക്കോട് വിജിലന്‍സ് കോടതിക്ക് കൈമാറി. വിശദമായ അന്വേഷണ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും.

കോഴിക്കോട് വിജിലന്‍സ് എസ്.പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ഏപ്രില്‍ 13 ന് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരേയും വീടുകളില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ ഷാജിയുടെ അഴീക്കോട് ചാലാട്ടെ വീട്ടില്‍ നിന്ന് അരക്കോടിയോളം രൂപയും കോഴിക്കോട് മാലൂര്‍കുന്നിലെ വീട്ടില്‍ നിന്ന് വിദേശ കറന്‍സികളും സ്വര്‍ണാഭരണങ്ങളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.