തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാവുകയും രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടുകയാണെങ്കിലും എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എന്നാൽ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാകും പരീക്ഷ തുടരുകയെന്നും വകുപ്പ് വ്യക്തമാക്കി.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ഥികള്‍ സാമൂഹിക അകലം പാലിച്ച് പരീക്ഷ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. അതേസമയം എസ്‌എസ്‌എല്‍സിക്ക് ഇനി നാല് പരീക്ഷകളാണ് അവശേഷിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരുന്ന അധ്യാപക- അനധ്യാപക ജീവനക്കാര്‍ നിശ്ചയമായും ട്രിപ്പിള്‍ ലെയര്‍ മാസ്ക് ഉപയോഗിക്കണമെന്നും വിദ്യാര്‍ഥികളും കഴിയുന്നതു ട്രിപ്പിള്‍ ലെയര്‍ മാസ്ക് ഉപയോഗിക്കുന്നുണ്ടെന്നത് ചീഫ് സൂപ്രണ്ടുമാര്‍ ഉറപ്പുവരുത്തണം.
ഐ ആര്‍ തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷം വിദ്യാര്‍ഥികളെ സ്കൂള്‍ പരിസരത്തേക്ക് പ്രവേശിപ്പിക്കാവൂ. സാനിറ്റൈസര്‍ ലഭ്യത ഉറപ്പാക്കണം. വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകളില്‍ എത്തിച്ചേരാനുള്ള ഗതാഗത സൗകര്യവും പ്രധാനാധ്യാപകര്‍ ഉറപ്പാക്കണം. പരീക്ഷ കഴിഞ്ഞാലുടന്‍ ഹാള്‍ സാനിറ്റൈസ് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറും പരീക്ഷാ കമ്മീഷണറും അറിയിച്ചു. അതുപോലെ തന്നെ കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ പ്രത്യേകമായി സ്വീകരിച്ച് മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് അയക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായ വിദ്യാര്‍ഥികള്‍, ക്വറന്റീനിലുള്ള വിദ്യാര്‍ഥികള്‍, ശരിരോഷ്മാവ് കൂടിയവര്‍ എന്നിവര്‍ക്ക് പ്രത്യേകം പ്രത്യേകം ക്ലാസുകളില്‍ പരീക്ഷ എഴുതുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്കൂളുകളില്‍ സജ്ജമാക്കിയിട്ടുണ്ട്.
എന്നാൽ കോവിഡ് വ്യാപനം കണക്കിലെടുത്ത് വിവിധ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. അതേസമയം പി എസ് സി പരീക്ഷകളും അഭിമുഖങ്ങളും സര്‍ട്ടിഫിക്കറ്റ് പരിശോധനകളും മാറ്റിവെച്ചു. ഏപ്രില്‍ 30വരെയുള്ള പരീക്ഷകളും അഭിമുഖങ്ങളുമാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചത്.