പ്രദര്‍ശന സ്റ്റാളുകളില്‍ 18 പേര്‍ക്ക് കോവിഡ്; പ്രദര്‍ശനം നിര്‍ത്തി വെച്ചു

 പ്രദര്‍ശന സ്റ്റാളുകളില്‍ 18 പേര്‍ക്ക് കോവിഡ്; പ്രദര്‍ശനം നിര്‍ത്തി വെച്ചു

തൃശൂര്‍: പൂര നഗരിയിലെ സ്റ്റാളുകളില്‍ കോവിഡ് പടര്‍ന്നതോടെ തൃശൂര്‍ പൂരം പ്രദര്‍ശനം നിര്‍ത്തി വെച്ചു. പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്. ഇതോടെ പൂരം പ്രദര്‍ശനം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പൂരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്നും നാളെയുമായി ദേവസ്വം ഭാരവാഹികളില്‍ അടക്കം കോവിഡ് പരിശോധനകള്‍ ജില്ലാ ഭരണകൂടം നടത്തുന്നുണ്ട്.

ഇതിനിടയില്‍ ചടങ്ങുകള്‍ മാത്രമായി നടത്തുന്ന തൃശൂര്‍ പൂരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്വരാജ് റൗണ്ട് പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലായിരിക്കും. തൃശൂര്‍ റൗണ്ടിലേക്കുളള എല്ലാ റോഡുകളും അടച്ച ശേഷം പാസ് ഉള്ളവരെ മാത്രമേ കടത്തി വിടുകയുള്ളൂ. സുരക്ഷയ്ക്കായി 2,000 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

പൂര വിളംബരത്തിന് അമ്പതുപേര്‍ മാത്രമാകും പങ്കെടുക്കുക. വെടിക്കെട്ട് നടത്താനും ആനകളെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയോഗിക്കും. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.