കോവിഡ്‌ വ്യാപനം രൂക്ഷമായിടത്ത്‌ എല്ലാ വീട്ടിലും പരിശോധന

കോവിഡ്‌ വ്യാപനം രൂക്ഷമായിടത്ത്‌ എല്ലാ വീട്ടിലും പരിശോധന

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ്‌ ബാധ കൂടുതലുള്ള മേഖലകളിലെ വാര്‍ഡുകള്‍ അടിസ്ഥാനത്തിൽ എല്ലാവീട്ടിലും കോവിഡ്‌ പരിശോധന നടത്തും. ചീഫ്‌ സെക്രട്ടറി വി.പി. ജോയിയുടെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗത്തിലാണ്‌ തീരുമാനം. ജില്ലാ ശരാശരിയേക്കാള്‍ ഇരട്ടിയിലധികം ടെസ്‌റ്റ്‌ പോസിറ്റിവിറ്റി ഉള്ള മേഖലകളിലാവും പരിശോധന.

അതേസമയം സംസ്ഥാനത്ത് വാരാന്ത്യ ലോക്‌ഡൗണ്‍ ആവശ്യമില്ലെന്നും യോഗം വിലയിരുത്തി. രാത്രികാല കര്‍ഫ്യൂ തുടരാനും തീരുമാനമായി. ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യൂ ആരംഭിച്ചു. പൊതുഗതാഗതവും ചരക്കു നീക്കവും തടസപ്പെടാതെ രാത്രി ഒന്‍പതുമണി മുതല്‍ രാവിലെ അഞ്ചുവരെയാണ്‌ കര്‍ഫ്യൂ. ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ മൂന്നു ശതമാനമായി കുറക്കാനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ ആശുപത്രികളിലെ ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യം തൃപ്‌തികരമാണെന്നു യോഗം വിലയിരുത്തി.
കര്‍ഫ്യൂവിന്റെ പശ്‌ചാത്തലത്തില്‍ കണ്ണൂര്‍, കോഴിക്കോട്‌, മലപ്പുറം, പാലക്കാട്‌, കോട്ടയം ജില്ലകളിലാണ്‌ പരിശോധന ശക്‌തമാക്കാന്‍ ഡി.ജി.പി. നിര്‍ദേശം നല്‍കി. 

ആള്‍ക്കൂട്ടം കണ്ടെത്താനും സുരക്ഷാ നടപടികള്‍ക്കുമായി നിരീക്ഷണത്തിനു ഡ്രോണ്‍ ഉപയോഗിക്കും. 
കോവിഡ്‌ നിയമം പാലിക്കാത്ത കടകള്‍, സ്ഥാപനങ്ങൾ എന്നിവ രണ്ടുദിവസത്തേക്ക്‌ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കും.
ഓട്ടോറിക്ഷയില്‍ ഡ്രൈവറെ കൂടാതെ രണ്ടുപേര്‍ക്ക്‌ സഞ്ചരിക്കാം. ടാക്‌സിയില്‍ ഡ്രൈവറിനു പുറമേ മൂന്നുപേര്‍ക്കും. കുടുംബമാണെങ്കില്‍ കൂടുതല്‍ പേരാവാം.

ആരോഗ്യ പ്രവര്‍ത്തകര്‍, അവശ്യസര്‍ക്കാര്‍ സര്‍വീസുകള്‍, മാധ്യമ പ്രവര്‍ത്തകര്‍, അത്യാവശ്യ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഐടി ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക്‌ രാത്രി സഞ്ചരിക്കാന്‍ തടസമില്ല. പോലീസ്‌ ആവശ്യപ്പെട്ടാല്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ കാണിക്കണം. 

എന്നാൽ രാത്രി 7.30ന് ശേഷം സിനിമാ തിയറ്റര്‍, മള്‍ട്ടിപ്ലക്‌സുകള്‍, മാളുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. ഹോട്ടലുകള്‍ രാത്രി ഒന്‍പതുമണി വരെ പ്രവര്‍ത്തിക്കാവൂ. മതപരമായ സ്ഥാപനങ്ങളിൽ നിയന്ത്രണം ഉണ്ടാകും. അതേസമയം കോവിഡ്‌ രണ്ടാംതരംഗത്തില്‍ കേരളത്തില്‍ വൈറസിനുണ്ടായ ജനിതകമാറ്റത്തെക്കുറിച്ച്‌ പഠിക്കാന്‍ ജീനോം പഠനം നടത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.