എറണാകുളത്ത് ഒരു ഷിഗെല്ല കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു

എറണാകുളത്ത് ഒരു ഷിഗെല്ല കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തു

കൊച്ചി : എറണാകുളം ജില്ലയില്‍ ഒരു ഷിഗെല്ല കേസ് കൂടി സ്ഥിരീകരിച്ചു. എടത്തല കൊമ്പാറ സ്വദേശിയായ ഒമ്പത് വയസുള്ള ആണ്‍കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 14ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.

ചെന്നൈയിലേക്ക് കുടുംബത്തോടൊപ്പമുള്ള യാത്രവേളകളില്‍ പുറത്തു നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നായിരിക്കാം കുട്ടിയ്ക്ക് ഷിഗെല്ല രോഗബാധയുണ്ടായത് എന്ന് സംശയിക്കുന്നു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു.

ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി പ്രദേശത്തും സമീപ പ്രദേശങ്ങളിലും വയറിളക്ക രോഗനിരീക്ഷണവും പ്രതിരോധ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും നടത്തി വരികയാണ്. പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിക്കുകയും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുകയും ചെയ്തിട്ടുണ്ട്.


നിലവില്‍ പ്രദേശത്ത് മറ്റാര്‍ക്കും സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ വര്‍ഷം ജില്ലയില്‍ ഇതുവരെ ആറ് ഷിഗല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.കാലടി ,മരട്, വാഴക്കുളം, കറുകുറ്റി, ചോറ്റാനിക്കര എന്നീ പ്രദേശങ്ങളിലാണ് നേരത്തെ ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.




ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.