രേഖകളില്ലാതെ കൊണ്ടുവന്ന വന്‍തുക തിരഞ്ഞെടുപ്പിന്: ഇഡിക്ക് പരാതി

രേഖകളില്ലാതെ  കൊണ്ടുവന്ന വന്‍തുക തിരഞ്ഞെടുപ്പിന്: ഇഡിക്ക് പരാതി

കോഴിക്കോട്: ദേശീയ പാര്‍ട്ടിയുടേതെന്നു കരുതുന്ന രേഖകളില്ലാത്ത പണം തൃശൂരില്‍ വാഹനത്തില്‍നിന്ന് പിടികൂടിയ സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപിച്ച് ലോക്താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പരാതി നല്‍കിയത്.

ഏപ്രില്‍ മൂന്നിന് രാവിലെ കോഴിക്കോടു ഭാഗത്തുനിന്ന് ദേശീയപാതയിലൂടെ സഞ്ചരിക്കുകയായിരുന്ന കാര്‍ തൃശൂര്‍ കൊടകരയിലെത്തിയപ്പോള്‍ മറ്റൊരു കാറിലെത്തിയ സംഘം തട്ടിയെടുക്കുകയും പിന്നീട് കാര്‍ ഉപേക്ഷിക്കുകയുമായിരുന്നു. 25 ലക്ഷം നഷ്ടപ്പെട്ടതായി കൊടകര പൊലീസ് സ്റ്റേഷനില്‍ ഒരാള്‍ പരാതിയും നല്‍കിയിരുന്നു.

എന്നാല്‍ തുക മൂന്നര കോടിയുണ്ടെന്നാണ് സൂചന. രേഖകളില്ലാത്ത പണം കടത്തിയതിനാലാണ് ബാക്കി തുക സൂചിപ്പിക്കാതിരുന്നതെന്നു പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പു ഫണ്ട് അക്കൗണ്ടിലൂടെ മാത്രമേ കൈമാറാവൂ എന്നിരിക്കെ പാതിരാത്രിയില്‍ കടത്താന്‍ ശ്രമിച്ചത് കള്ളപ്പണമാണെന്നു വ്യക്തമാണെന്നും സലീം മടവൂര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് ഇത്തരത്തില്‍ പണം കടത്തിയത്. ഇത്തരത്തില്‍ കോടികള്‍ ഒഴുക്കി ജനാധിപത്യ സമ്പ്രദായത്തെ അട്ടിമറിക്കാനുള്ള ശ്രമം തടയണമെന്നാവശ്യപ്പെട്ടാണ് ഇഡിക്ക് പരാതി നല്‍കിയതെന്നു സലീം മടവൂര്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.