ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച 100 ദശലക്ഷം ഭക്ഷണപ്പൊതികള്‍ ക്യാംപെയിന്‍ ലക്ഷ്യം നേടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള 30 രാജ്യങ്ങളിലെ അശരണരിലേക്കാണ് റമദാനില്‍ യുഎഇയുടെ കാരുണ്യഹസ്തമെത്തുന്നത്. ഒരു ദിർഹം സംഭാവന ചെയ്യുന്നതിലൂടെ ഒരാള്‍ക്കുളള ഭക്ഷണപ്പൊതിയെത്തും. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവാണ് ഭക്ഷണം വിതരണം ചെയ്യുന്നത്.
ഈന്തപ്പഴവും അരിയും ഗോതമ്പുമുള്‍പ്പടെയുളള ഭക്ഷണപ്പൊതികളാണ് ഓരോരുത്തരിലേക്കുമെത്തുന്നത്. യുഎന്നിന്‍റെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെയും 12 ഫുഡ് ബാങ്കുകളുടെയും ഗുണഭോക്തൃ രാജ്യങ്ങളിലെ വിവിധ മാനുഷിക സംഘടനകളുടെയും സഹകരണത്തോടെയാണ് വിവിധ രാജ്യങ്ങളില്‍ 100മില്ല്യണ്‍ മീല്‍സ് എത്തുന്നത്. ക്യാംപെയിനിലേക്ക് 1,85,000 പേർ സംഭാവന നൽകിയതോടെയാണ് ലക്ഷ്യം പൂർത്തീകരിച്ചത്.
10 ദിവസത്തിനുള്ളിലാണ് ലക്ഷ്യത്തിലെത്തിയതെന്നും മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവ് അറിയിച്ചു. സുഡാൻ, ലെബനൻ, ജോർദാൻ, പാകിസ്താൻ, അംഗോള, യുഗാൺഡ, സിയെറാ ലിയോൺ, ഘാന, ടാൻസാനിയ, സെനഗൽ, ഈജിപ്ത്, ഇന്ത്യ, ബംഗ്ലാദേശ്, പലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് 10 ദശലക്ഷം ഭക്ഷണപ്പൊതികളെത്തിയത്.