കല്‍പ്പറ്റ: വയനാട്ടില്‍ കോട്ടക്കുന്ന് കാരക്കണ്ടിയില്‍ ആളൊഴിഞ്ഞ വീടിനോടു ചേര്‍ന്ന് സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന രണ്ടുകുട്ടികള്‍ മരിച്ചു. രമേശ് ക്വാര്‍ട്ടേഴ്‌സില്‍ മുരുകന്റെ മകന്‍ മുരളി(16), പാലക്കാട് മാങ്കുറിശ്ശി സ്വദേശി കുണ്ടുപറമ്പില്‍ ലത്തീഫിന്റെ മകന്‍ അജ്മല്‍(14) എന്നിവരാണ് മരിച്ചത്.
മുരളിയെയും അജ്മലിനെയും കൂടാതെ സ്ഫോടനത്തില്‍ പരിക്കേറ്റ കാരക്കണ്ടി ചപ്പങ്ങല്‍ ജലീലിന്റെ മകന്‍ ഫെബിന്‍ ഫിറോസ്(14) ചികിത്സയില്‍ തുടരുകയാണ്. ഫെബിന്റെ ബന്ധുവാണ് അജ്മല്‍. ഇവിടെ ബന്ധു വീട്ടിലെത്തിയതായിരുന്നു കുട്ടികള്‍. വ്യാഴാഴ്ചയാണ് സംഭവം.
സ്ഫോടനത്തില്‍ മൂന്നുപേര്‍ക്കും ശരീരമാസകലം പൊള്ളലേറ്റിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. അപകടത്തിന് ഇടയാക്കിയത് വെടിമരുന്നാണെന്നാണ് നിഗമനം. വിദഗ്ധ പരിശോധനയ്ക്കായി സ്ഥലത്തുനിന്ന് സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന സംഭവത്തില്‍ ബത്തേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ആരെയും പ്രതിചേര്‍ക്കാനായിട്ടില്ല.
മൂന്നുവര്‍ഷത്തോളമായി ഉപയോഗിക്കാതെ കാടുമൂടിക്കിടന്ന കെട്ടിടത്തില്‍ എവിടെ നിന്നാണ് വെടിമരുന്ന് എത്തിയതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. വിദേശത്തുള്ള മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടങ്ങളും ബത്തേരി ടൗണില്‍ പടക്കശാല നടത്തിയിരുന്നവര്‍ മുമ്പ് വാടകയ്ക്ക് ഉപയോഗിച്ചിരുന്നതാണെങ്കിലും രണ്ടുവര്‍ഷംമുമ്പ് അവര്‍ ഒഴിഞ്ഞുപോയിരുന്നു.
അയ്യങ്കാളേശ്വരിയാണ് മുരളിയുടെ അമ്മ. സഹോദരങ്ങള്‍: മുത്തുരാജ്, രാജലക്ഷ്മി. അജ്മലിന്റെ അമ്മ സജ്‌ന. സഹോദരങ്ങള്‍ അസ്‌ന, സാഹിര്‍.