ന്യൂഡല്‍ഹി: കോവിഡ് അതിതീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വൈറസ് ഏറ്റവും കൂടുതല്‍ വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും മേയ് 31 വരെ കണ്‍ടെയ്‌ന്‍മെന്റ് സോണുകള്‍ തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.
ഏപ്രില്‍ 30 വരെ കണ്‍ടെയ്‌ന്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്താനായിരുന്നു നേരത്തേ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത്. പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമുള്ള, ആശുപത്രി കിടക്കകള്‍ 60 ശതമാനത്തിലധികം ഉപയോഗിക്കേണ്ടിവന്നിട്ടുള്ള പ്രദേശങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം.
മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബല്ല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും തിങ്കളാഴ്ച കത്തയച്ചിരുന്നു.
അതിനുപിന്നാലെയാണ് ഇപ്പോഴത്തെ നിര്‍ദേശം.