കോവിഡ് മഹാമാരി: ചങ്ങനാശേരി അതിരൂപതയില്‍ നാളെ മുതല്‍ തീവ്ര പ്രാര്‍ത്ഥനാ യജ്ഞം

കോവിഡ് മഹാമാരി: ചങ്ങനാശേരി അതിരൂപതയില്‍ നാളെ മുതല്‍ തീവ്ര പ്രാര്‍ത്ഥനാ യജ്ഞം

ചങ്ങനാശേരി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ചങ്ങനാശേരി അതിരൂപതയില്‍ തീവ്ര പ്രാര്‍ത്ഥനാ യജ്ഞം. വിശുദ്ധ യൗസേപ്പിതാവിന്റെ സ്വര്‍ഗീയ മധ്യസ്ഥ തിരുനാള്‍ ദിനമായ മേയ് ഒന്നു മുതല്‍ പന്തക്കുസ്താ തിരുനാള്‍ ദിനമായ 23വരെയാണ് പ്രാര്‍ത്ഥനാ യജ്ഞമായി ആചരിക്കുന്നത്. പ്രാര്‍ത്ഥനയില്‍ അതിരൂപതാംഗങ്ങള്‍ പങ്കാളികളാകണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രത്യേക സര്‍ക്കുലറില്‍ ആഹ്വാനം ചെയ്തു.


ലോകം കരുതുന്നതിനെക്കാള്‍ വളരെയേറെ കാര്യങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ സാധിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് യജ്ഞത്തില്‍ അണിചേരണമെന്ന് സര്‍ക്കുലറില്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് കോവിഡിനെതിരേ ജാഗ്രത പുലര്‍ത്തണമെന്നും പെരുന്തോട്ടം തിരുമേനി സഭാമക്കളോട് ആഹ്വാനം ചെയ്യുന്നു. എല്ലാദിവസവും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ നാലുവരെ അരമന കപ്പേളയില്‍ പ്രത്യേക പ്രാര്‍ത്ഥനയുണ്ടാകും. അതിരൂപതയിലെ എല്ലാ കുടുംബങ്ങളും അവരവരുടെ ഫൊറോനകള്‍ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ദിവസങ്ങളില്‍ ഉപവസിച്ച് പ്രാര്‍ത്ഥനയില്‍ അണിചേരണം. സിബിസിഐ പ്രാര്‍ത്ഥനാദിനമായി ആഹ്വാനം ചെയ്തിരിക്കുന്ന മേയ് ഏഴിന് ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കണം. സമര്‍പ്പിത ഭവനങ്ങളും തിരുമണിക്കൂറില്‍ പങ്കാളികളാകണമെന്നും ആര്‍ച്ച് ബിഷപ്പ് പ്രത്യേകം ആഹ്വാനം ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.