കഫ് സിറപ്പുകള്‍ക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കഫ് സിറപ്പുകള്‍ക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിര്‍ബന്ധം; നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഡോക്ടറുടെ ഔദ്യോഗിക കുറിപ്പടിയില്ലാതെ രാജ്യത്ത് ഇനി മുതല്‍ ചുമയ്ക്കുള്ള മരുന്നുകള്‍ ഉള്‍പ്പെടെയുള്ള എല്ലാത്തരം സിറപ്പുകളും നേരിട്ട് വാങ്ങാനാകില്ല. ഫാര്‍മസികളില്‍ നിന്നും ഇത്തരത്തിലുള്ള മരുന്നുകള്‍ ഓവര്‍ ദി കൗണ്ടര്‍ ആയി വാങ്ങുന്ന രീതി പൂര്‍ണമായി നിരോധിച്ച് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടിയന്തര വിജ്ഞാപനം പുറപ്പെടുവിച്ചു.

കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് ഇതുസംബന്ധിച്ച കരട് വിജ്ഞാപനം മന്ത്രാലയം ആദ്യമായി പുറത്തിറക്കിയത്. നിശ്ചിത സമയ പരിധിക്കുള്ളില്‍ ബന്ധപ്പെട്ട കക്ഷികളില്‍ നിന്നോ പൊതുജനങ്ങളില്‍ നിന്നോ ഈ ഉത്തരവിനെതിരെ യാതൊരുവിധ എതിര്‍പ്പുകളും ഉയര്‍ന്നു വരാത്ത സാഹചര്യത്തിലാണ് ജൂണ്‍ ഒമ്പതിന് രേഖപ്പെടുത്തിയ ഈ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ഔദ്യോഗികമായി ഗസറ്റില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചത്.

ഇന്ത്യയിലെ ഡ്രഗ്‌സ് റൂള്‍സ് ചട്ടങ്ങളില്‍ വരുത്തിയ അതീവ നിര്‍ണായകമായ ഒരു ഭേദഗതിയാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. നിലവിലുള്ള നിയമത്തിലെ ഷെഡ്യൂള്‍ കെ പ്രകാരം ചില പ്രത്യേക നിയന്ത്രണങ്ങളില്‍ നിന്നും ഇളവ് നല്‍കിയിരുന്ന മരുന്നുകളുടെ വിഭാഗത്തില്‍ നിന്നും സിറപ്പുകള്‍ എന്ന വാക്ക് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണമായി നീക്കം ചെയ്തു.

ഷെഡ്യൂള്‍ കെ, സീരിയല്‍ നമ്പര്‍ 13, ഐറ്റം നമ്പര്‍ (7) എന്ന വ്യവസ്ഥയ്ക്ക് കീഴിലായിരുന്നു ഇതുവരെ കഫ് സിറപ്പുകള്‍ ഉള്‍പ്പെടെയുള്ള ദ്രവരൂപത്തിലുള്ള മരുന്നുകള്‍ക്ക് ഈ പ്രത്യേക ഇളവ് അനുവദിച്ചിരുന്നത്. ചില നിശ്ചിത ഉപാധികളോടെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടിന്റെ കടുത്ത നിബന്ധനകളില്‍ നിന്ന് ഇളവ് ലഭിക്കുന്ന മരുന്നുകളാണ് സാധാരണയായി ഷെഡ്യൂള്‍ കെ-യില്‍ ഉള്‍പ്പെടുത്താറുള്ളത്. പുതിയ ഭേദഗതിയോടെ ഈ ആനുകൂല്യം സിറപ്പുകള്‍ക്ക് പൂര്‍ണമായി നഷ്ടമായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.