'അഹങ്കാരി, ഇനി കാലുപിടിക്കാനില്ല'; മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുകുമാരന്‍ നായര്‍

'അഹങ്കാരി, ഇനി കാലുപിടിക്കാനില്ല'; മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുകുമാരന്‍ നായര്‍

ചങ്ങനാശേരി: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിമര്‍ശനം.

വി.ഡി സതീശന്‍ അഹങ്കാരിയാണെന്നും ഇനി അദേഹത്തിന്റെ കാലുപിടിക്കാന്‍ ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് ബജറ്റ് സമ്മേളനം നടക്കുന്നതിനിടെയുള്ള പ്രസംഗത്തിലാണ് വിമര്‍ശനം.

ഇന്‍കം ടാക്സ് ഭേദഗതിയുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ച ആവശ്യപ്പെട്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ നിവേദനത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത്. എന്നാല്‍ രണ്ട് തവണയും കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല.

'സതീശന്‍ വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ല. എന്‍.എസ്.എസ് വിചാരിച്ചാല്‍ പലതും സാധിക്കും. മുഖ്യമന്ത്രിയെ കാണാന്‍ രണ്ട് തവണ അനുമതി തേടിയിട്ടും നല്‍കിയില്ല. സതീശന്‍ അഹങ്കാരിയാണ്.

പണ്ട് പലതവണ എന്‍.എസ്.എസ് ആസ്ഥാനത്തെത്തി എന്നെ കാണാന്‍ കാത്തുനിന്ന വ്യക്തിയാണ് ഒടുവില്‍ നിലപാട് മാറ്റി സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകില്ലെന്ന് പറഞ്ഞത്' - സുകുമാരന്‍ നായര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ വി.ഡി സതീശനും സുകുമാരന്‍ നായരും തമ്മിലുള്ള വാക്പോര് ആരംഭിച്ചിരുന്നു. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാന്‍ പോകേണ്ടതില്ലെന്ന വി.ഡി സതീശന്റെ പ്രസ്താവന സുകുമാരന്‍ നായരെ ചൊടിപ്പിച്ചിരുന്നു. പെരുന്നയിലെത്തി മണിക്കൂറുകളോളം തിണ്ണ നിരങ്ങിയ ആളാണ് വി.ഡി സതീശനെന്ന് സുകുമാരന്‍ നായര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.