അബുദാബി: അമിതവേഗത്തില്‍ വാഹനമേടിച്ച് വീഡിയോ പകര്‍ത്തി സമൂഹമാധ്യത്തില്‍ പോസ്റ്റ് ചെയ്ത യുവാവിന് പിഴയും തടവും വിധിച്ച് അബുദാബി കോടതി. മൂന്നു മാസത്തെ തടവും ഒരു ലക്ഷം ദിർഹം വീതം പിഴയും ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മണിക്കൂറില്‍ 205 കിലോമീറ്റർ വേഗതയില്‍ ഇയാള്‍ വാഹനമോടിക്കുന്നത് മൊബൈലില്‍ പകർത്തി പ്രചരിപ്പിച്ച പങ്കാളിക്ക് മൂന്നു മാസത്തെ ജയിൽ ശിക്ഷയും 1,00,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു.
അതേസമയം വീഡിയോ സമൂഹ മാധ്യമങ്ങളിൽ നേരത്തെ വൈറലായിരുന്നു. ഗതാഗത നിയമലംഘനത്തിന് ഉപയോഗിച്ച ആഡംബര കാറും തെറ്റായ പെരുമാറ്റം ചിത്രീകരിക്കാനും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനും ഉപയോഗിച്ച മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. വാഹനമോടിച്ച വ്യക്തിയുടെ ഡ്രൈവിംഗ് ലൈസന്‍സ് ആറുമാസത്തേക്ക് റദ്ദുചെയ്തു. ഇരുവരുടേയും സമൂഹ മാധ്യമ അക്കൗണ്ടും മരവിപ്പിച്ചു.
സമൂഹമാധ്യമങ്ങളില്‍ വിവിധ വീഡിയോകള്‍ ചെയ്തു പ്രശസ്തനായ വ്യക്തിയും പങ്കാളിയുമാണ് അമിത വേഗതയില്‍ വാഹനമോടിച്ച് വീഡിയോ പോസ്റ്റ് ചെയ്ത് നിയമനടപടി നേരിട്ടത്. മറ്റുളളവർക്ക് അനുകരിക്കാന്‍ തോന്നുന്ന രീതിയിലുളള അപകടകരമായ രീതിയില്‍ വാഹനമോടിച്ചതും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി വിലയിരുത്തി.