ദുബായ്: പൊതുപരിപാടികള്‍ക്കും മറ്റുമുളള കോവിഡ് സുരക്ഷാ മുന്‍കരുതല്‍ നിർദ്ദേശങ്ങള്‍ ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് പുതുക്കി. തീരുമാനം ഇന്നു മുതല്‍ പ്രാബല്യത്തിലായി. വാക്സിനേഷന്‍ പൂർത്താക്കിയവർക്കാണ് ഇളവുകള്‍ നല്‍കിയിട്ടുളളത്.
റസ്റ്ററന്റുകളിലും കഫേകളിലും ഷോപ്പിംഗ് മാളുകളിലും വിനോദ പരിപാടികള്‍ക്ക് അനുമതി നല്‍കി. ഒരുമാസക്കാലത്തേക്കാണ് അനുമതി നല്‍യിട്ടുളളത്. നീട്ടി നല്‍കണോയെന്നുളള കാര്യത്തില്‍ സാഹചര്യം വിലയിരുത്തി പിന്നീട് തീരുമാനമെടുക്കും. വിനോദ പരിപാടികളില്‍ പങ്കെടുക്കുന്നവരും കാണാനെത്തുന്നവരും കോവിഡ് വാക്സിനേഷന്‍ പൂർത്തിയാക്കിയവരായിരിക്കണം. വിനോദ പരിപാടികള്‍ക്കുളള ഹാളുകളില്‍ ഉള്‍ക്കൊളളാവുന്നതിന്റെ 70 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം.
അതേസമയം ഹോട്ടലുകള്‍ക്ക് പൂർണതോതില്‍ പ്രവർത്തനം ആരംഭിക്കാം. കോവിഡ് മുന്‍കരുതലായ മാസ്കും രണ്ട് മീറ്റർ സാമൂഹിക അകലവും പാലിക്കണമെന്നും നിർദ്ദേശം വ്യക്തമാക്കുന്നു. ഹോട്ടലുകളില്‍ 100 പേർ പങ്കെടുക്കുന്ന കല്ല്യാണചടങ്ങുകള്‍ക്കും അനുമതി നല്കിയിട്ടുണ്ട്. എല്ലാവരും വാക്സിന്‍ സ്വീകരിച്ചവരായിരിക്കണം. വീടുകളിലാണെങ്കില്‍ ഇത് 30 ആണ്. മുന്‍കരുതലുകള്‍ പാലിച്ചായിരിക്കണം ചടങ്ങുകള്‍.
റസ്റ്ററന്റുകളില്‍ ഒരു മേശയ്ക്ക് ചുറ്റുമിരിക്കാവുന്ന ആളുകളുടെ എണ്ണം 10 ആയും കഫേകളില്‍ ആറായും ഉയർത്തി.
ബാറുകള്‍ക്കും ഒരുമാസക്കാലത്തേക്ക് പ്രവർത്തനാനുമതി നല്‍കിയിട്ടുണ്ട്.
സാമൂഹികവും സ്ഥാപനപരവുമായ പരിപാടികള്‍ക്ക് പങ്കെടുക്കുന്നതിന് തടസമില്ല. പരിപാടിയില്‍ പങ്കെടുക്കുന്നവരെല്ലാം വാക്സിനേഷന്‍ പൂർത്തിയായവരായിരിക്കണം. കമ്മ്യൂണിറ്റി കായിക പരിപാടികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. പങ്കെടുക്കുന്നവരും കാണാനെത്തുന്നവരും ജീവനക്കാരും വാക്സിനെടുത്തവരായിരിക്കണം. ഇന്‍ഡോർ പരിപാടികളാണെങ്കില്‍ പരമാവധി 1500 പേർക്കും തുറസായ സ്ഥലങ്ങളിലാണ് പരിപാടിയെങ്കില്‍ പരമാവധി പങ്കെടുക്കുന്ന ആളുകളുടെ എണ്ണം 2500 ആയിരിക്കണം.