ദുബായ്: കോവിഡിനെതിരെ സിനോഫോം വാക്സിനെടുത്തവർക്ക് സിനോഫോം വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കുന്നതിന് അനുമതി നല്കി. വാക്സിന്റെ രണ്ട് ഡോസും എടുത്ത് കഴിഞ്ഞ് ആറുമാസം കഴിഞ്ഞാല്‍ ബൂസ്റ്റർ ഡോസ് സ്വീകരിക്കാം.

ആദ്യഘട്ടത്തില്‍ ഗുരുതര അസുഖമുളളവർക്കും മുതിർന്നവർക്കുമാണ് ബൂസ്റ്റർ ഡോസ് നല്‍കുന്നതിന് മുന്‍ഗണനയെന്ന് യുഎഇ ആരോഗ്യവക്താവ് ഡോ ഫരീദ അല്‍ ഹൊസാനി പറഞ്ഞു. കോവിഡില്‍ നിന്നുളള പരമാവധി സുരക്ഷയെന്നുളള ലക്ഷ്യത്തോടെയാണ് ബൂസ്റ്റർ ഡോസിന് അനുമതി നല്‍കിയതെന്നും അവർ വ്യക്തമാക്കി.
അന്താരാഷ്ട്ര പഠനങ്ങളനുസരിച്ച് ആറുമാസത്തോളമാണ് കോവിഡ് സിനോഫോം വാക്സിന്റെ പ്രതിരോധകാലയളവ്. പ്രതിരോധ ശേഷി കുറവുളളവർക്കും ഗുരുതര അസുഖമുളളവർക്കും മുന്‍കരുതലെന്ന നിലയിലാണ് ബൂസ്റ്റർ ഡോസ് നല്‍കുന്നത്.
യുഎഇയില്‍ ഇതുവരെ 73.88 ശതമാനം പേർ വാക്സിന്‍ സ്വീകരിച്ചുവെന്നാണ് കണക്ക്. 16 വയസിന് മുകളിലുളളവർക്കാണ് വാക്സിന്‍ വിതരണം പുരോഗമിക്കുന്നത്. അതേസമയം 12 മുതല്‍ 15 വയസുവരെയുളളവർക്ക് വാക്സിന്‍ നല്‍കാന്‍ അനുമതിയായിട്ടുണ്ടെങ്കിലും സ്കൂളുകള്‍ കേന്ദ്രീകരിച്ചും മറ്റും വാക്സിനേഷന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. മുതിർന്ന പൗരന്മാരില്‍ 80 ശതമാനം പേരും വാക്സിന്‍ സ്വീകരിച്ചുകഴിഞ്ഞു. 11.59 മില്ല്യണ്‍ കോവിഡ് ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞു. 100 ല്‍ 117.23 എന്നതാണ് വാക്സിനേഷന്‍റെ ശരാശരി.