കുവൈറ്റ്: കോവിഡ് സാഹചര്യത്തിലൂടെ കടന്ന് പോകുന്ന ഇന്ത്യക്ക് സഹായം നല്കാന് എല്ലാവരും ശ്രമിക്കണമെന്ന് ഇന്ത്യയിലെ കുവൈറ്റ് സ്ഥാനപതി ജാസിം ഇബ്രാഹിം അൽ നാജിം.
'ഇന്ത്യ-കുവൈറ്റ് ബന്ധവും മാനുഷികസഹായവും എന്ന വിഷയത്തില്‍ തിലോത്തമ ഫൗണ്ടഷേന്‍ വിർച്വലായി സംഘടിപ്പിച്ച ചർച്ചയിലായിരുന്നു സ്ഥാനപതിയുടെ പ്രതികരണം. കോവിഡിന്റെ തുടക്ക കാലത്ത് വിവിധ രാജ്യങ്ങള്‍ക്ക് സഹായം നല്‍കിയ രാജ്യമാണ് ഇന്ത്യ. കുവൈറ്റ് ഉള്‍പ്പടെയുളള രാജ്യങ്ങളിലേക്ക് ആരോഗ്യപ്രവർത്തകരെ അയച്ചതുള്‍പ്പടെ നിരവധി രാജ്യങ്ങള്‍ക്ക് സഹായം നല്‍കാന്‍ ഇന്ത്യക്ക് അന്ന് സാധിച്ചിരുന്നു.
നിലവില്‍ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യ പ്രതിസന്ധി നേരിടുമ്പോള്‍ സഹായം നല്‍കാന്‍ അന്താരാഷ്ട്ര സമൂഹം ഒരുമിച്ചുനില്‍ക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഓക്സിജനും മെഡിക്കല്‍ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുന്നതില്‍ മുന്‍പന്തിയിലുളള ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.