ഷാർജ: കുട്ടികളുടെ വായനോത്സവത്തിന്റെ പന്ത്രണ്ടാം പതിപ്പില്‍ പങ്കെടുക്കുന്ന അറബ് വിദേശ പ്രസാധകരില്‍ നിന്ന് പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ 2.5 ദശലക്ഷം ദിർഹം അനുവദിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.
വിനോദത്തിനും വിജ്ഞാനത്തിനുമുതകുന്ന, കുട്ടികള്‍ക്കും മുതിർന്നവർക്കുളളതുമായ പുതിയ പുസ്തകങ്ങള്‍ വാങ്ങാനാണ് നിർദ്ദേശം. എമിറേറ്റിലെ പൊതു ലൈബ്രറികളിലേക്കായാണ് പുസ്തകങ്ങള്‍ വാങ്ങുക.
'വായനയെ പ്രോത്സാഹിപ്പിക്കുന്നതിനും അതോടൊപ്പം തന്നെ പ്രസാധകരെ പിന്തുണയ്ക്കുന്നതിനും നടപടി ഉതകുമെന്ന്' ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ റക്കാദ് അൽ അമേരി പ്രതികരിച്ചു. കോവിഡ് സാഹചര്യത്തില്‍ വിവിധ പുസ്തക വിപണികൾ നേരിടുന്ന വെല്ലുവിളികളെ കുറച്ചെങ്കിലും തരണം ചെയ്യാൻ ഷാർജ ഭരണാധികാരിയുടെ തീരുമാനം പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
കുട്ടികളുടെ സാഹിത്യം, ശാസ്ത്രം, കഥകൾ, വിവിധ ഭാഷകളിലെ നോവലുകൾ എന്നിവയുൾപ്പെടെ ഒട്ടുമിക്ക വിഭാഗങ്ങളിലുമുള്ള ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുന്ന 15 രാജ്യങ്ങളിൽ നിന്നുള്ള 172 പ്രസാധകരാണ് കുട്ടികളുടെ വായനോത്സവത്തില്‍ ഇത്തവണ എത്തിയിരിക്കുന്നത്.

കുട്ടികളുടെയും രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് വായനോത്സവത്തിന് ലഭിക്കുന്നത്. മെയ് 29 നാണ് വായനോത്സവം സമാപിക്കുക. ശനി ഒഴികെയുളള ദിവസങ്ങളില്‍ വൈകീട്ട് നാലുമുതല്‍ രാത്രി 10 വരെയാണ് സന്ദർശകരെ അനുവദിക്കുന്നത്.