ലൂക്കാ 46 - 55 മറിയത്തിന്റെ സ്തോത്രഗീതം, 1 സാമുവേൽ 2:1 -10 - ഹന്നയുടെ കീർത്തനം.
മറിയത്തിന്റെ സ്തോത്രഗീതത്തോടു സമാനമായ ഒരു കീർത്തനം പഴയനിയമത്തിൽ നമുക്ക് കാണാൻ കഴിയും, ഹന്നയുടെ കീർത്തനം. ഈ രണ്ടു സ്തോത്രഗീതങ്ങളുടെയും പശ്ചാത്തലം നമുക്ക് സുപരിചിതമാണ്.
മറിയത്തിന്റെ സ്തോത്രഗീതത്തിൽ, രക്ഷകൻറെ അമ്മയാകുവാൻ ദൈവം തന്നെ തിരഞ്ഞെടുത്തത്തിലുള്ള നന്ദിയും, സ്നേഹവും ദൈവത്തെ മഹത്വപ്പെടുത്തുന്നതും ആണ് ഉള്ളടക്കം.
ദീർഘകാലങ്ങളായി മക്കളില്ലാതിരുന്ന ഹന്നയ്ക്ക് ഒരു കുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിക്കുന്നു. ഈ കുഞ്ഞിനെ താൻ നേർച്ച നേർന്നത് പോലെ ദേവാലയത്തിൽ കൊണ്ട് വന്നു കർത്താവിന് സമർപ്പിച്ചുകൊണ്ട്, ദൈവം നൽകിയ അനുഗ്രഹത്തിനുള്ള നന്ദിയും അവിടുത്തെ മഹത്വപ്പെടുത്തുന്നതുമാണ് ഹന്നയുടെ കീർത്തനം.
പലപ്പോഴും അനുഗ്രഹങ്ങൾ ലഭിച്ചശേഷം നന്ദി പറയുവാൻ മറക്കുന്നവരാണ് നമ്മൾ ഒരു പക്ഷെ നന്ദി പറഞ്ഞാലും അത് പലപ്പോഴും ഹൃദയത്തിൽ നിന്നാകണമെന്നില്ല. അവിടെയാണ് ഈ രണ്ടു സ്തോത്രഗീതങ്ങളുടെ പ്രസക്തി.
അവർ കർത്താവിന് അവിടുത്തെ കാരുണ്യത്തെ പ്രതിയും മനുഷ്യ മക്കൾക്കായി അവിടുന്നു ചെയ്ത അത്ഭുതങ്ങളെപ്രതിയും നന്ദിപറയട്ടെ (സങ്കീ 107 :8 ).
എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം (1 തെസ5 :18)
അവർണനീയമായ ദാനത്തിനു ദൈവത്തിനു സ്തുതി (2കൊറി 9 :15)
ദൈവത്തിന്റെ ക്രോധം മനുഷ്യനിലേക്ക് കടന്നു വരുന്ന ഒരു കാരണം പൗലോസ് ശ്ലീഹ നമ്മെ ഓർമ്മിപ്പിക്കുന്നു. അവർ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്ദി പ്രകാശിപ്പിക്കുകയോ ചെയ്തില്ല (റോമ 1:21 ).
നേർച്ച യഥാകാലം നിറവേറ്റുന്നതിൽ നിന്ന് ഒന്നും നിന്നെ തടസപ്പെടുത്താതിരിക്കട്ടെ; അതു നിറവേറ്റുവാൻ മരണം വരെ കാത്തിരിക്കരുത് (പ്രഭാ 18 :22 ).
ദൈവസന്നിധിയിൽ എന്തെങ്കിലും നേർച്ചകൾ നേരുന്നുണ്ടെങ്കിൽ ഹന്നയെ പോലെ അത് നിറവേറ്റാൻ ശ്രമിക്കാം. ദൈവം നൽകിയതല്ലാത്ത ഒന്നും നമ്മുടെ ജീവിതത്തിൽ ഇല്ല. അവിടുന്ന് നൽകിയ അനുഗ്രഹങ്ങൾക്ക്, മറിയത്തെ പോലെ, ഹന്നയെപോലെ ഓരോനിമിഷവും ഹൃദയംകൊണ്ട് നമുക്ക് നന്ദി പറയാം. അവിടുത്തെ മഹത്വപെടുത്താം.
