യാത്രാവിലക്കുളള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആശ്വാസം; വിസാ കാലാവധി നീട്ടി സൗദി അറേബ്യ

യാത്രാവിലക്കുളള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആശ്വാസം; വിസാ കാലാവധി നീട്ടി സൗദി അറേബ്യ

റിയാദ്: കോവിഡിനെ തുടർന്ന് സൗദി അറേബ്യയിലേക്ക് യാത്രാവിലക്ക് നിലനില്‍ക്കുന്ന ഇന്ത്യയടക്കമുളള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആശ്വാസമായി വിസകളുടെ കാലാവധി നീട്ടി. ജൂണ്‍ രണ്ടുവരെയാണ് വിസകളുടെ കാലാവധി നീട്ടിയിട്ടുളളത്. സൗദി രാജാവായ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിന്റെ ഉത്തരവ് പ്രകാരമാണ് നടപടി.


ഇഖാമ, റീ എന്‍ട്രി വിസകള്‍ക്ക് പുറമെ സൗദിയിലേക്ക് സന്ദർശക വിസയെടുത്തവർക്കും ആനുകൂല്യം ലഭിക്കുമെന്നാണ് സൗദി പ്രസ് ഏജന്‍സി അറിയിച്ചിട്ടുളളത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി അധികൃതര്‍ ഏർപ്പെടുത്തിയ യാത്രാ വിലക്ക് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് വിസാ കാലാവധി സൗജന്യമായി നീട്ടി നല്‍കാന്‍ സൗദി രാജാവ് ഉത്തരവിട്ടിരിക്കുന്നത്.


നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ സഹകരണത്തോടെ ജനറല്‍ ഡയക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസാത്ത്) ഇതിനാവശ്യമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. നിലവില്‍ പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ കഴിയുന്നവരുടെ റീ-എന്‍ട്രിയും ഇഖാമയും വിസിറ്റ് വിസയുമാണ് പുതുക്കുക. ഇതിനായി പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല.

അന്താരാഷ്ട്ര യാത്രകള്‍ ഇക്കഴിഞ്ഞ 17 മുതല്‍ സൗദി അറേബ്യ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇന്ത്യ, ലിബിയ, സിറിയ, ലെബനൻ, യെമൻ, ഇറാൻ, തുർക്കി, അർമേനിയ, സൊമാലിയ, ഡെമോക്രാറ്റിക് കോംഗോ, അഫ്ഗാനിസ്ഥാൻ, വെനിസ്വേല, ബെലാറസ്,എന്നീ രാജ്യങ്ങളില്‍ നിന്നുളളവർക്ക് പ്രവേശനത്തിന് അനുമതിയില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.