അബുദാബി: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള നിലവിലെ യാത്രാനിയന്ത്രണം ജൂണ്‍ 14 ന് അവസാനിക്കാനിരിക്കെ അതിന് ശേഷം യാത്രാനിയന്ത്രണം നീക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇ അംബാസിഡർ ഡോ അഹമ്മദ് അല്‍ ബന്ന. എന്നാല്‍ ഇന്ത്യയിലെ കോവിഡ് സാഹചര്യം വിലയിരുത്തിയാകും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സാഹചര്യത്തിലും ഇന്ത്യയും യുഎഇയും തമ്മിലുളള ഉഭയകക്ഷി ബന്ധം ദൃഢതയോടെ തുടരുന്നതായും അദ്ദേഹം പറഞ്ഞു. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മരുന്നുകളും അവശ്യ ഉപകരണങ്ങളുമെല്ലാം ഇരു രാജ്യങ്ങളും പരസ്പരം കൈമാറി. ആരോഗ്യവിദഗ്ധരുടേയും സേവനം പ്രയോജനപ്പെടുത്തിയെന്നും അദ്ദേഹം ഓർമ്മിച്ചു.
കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായതോടെ ഏപ്രില്‍ 24 നാണ് ഇന്ത്യയില്‍ നിന്നുളള യാത്രാ വിമാനങ്ങള്‍ക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. ഗോള്‍ഡന്‍ വിസയുളളവർ യുഎഇ സ്വദേശികള്‍ നയതന്ത്ര പ്രതിനിധികള്‍ എന്നിവർക്ക് മാത്രമാണ് യുഎഇയിലേക്ക് നിലവില്‍ പ്രവേശന അനുമതിയുളളത്.