ദുബായ്: അർബന്‍ മാസ്റ്റർ പ്ലാന്‍ 2040 ന്റെ നടത്തിപ്പിന് സുപ്രീം കമ്മിറ്റിയെ നിയോഗിച്ചു. ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയർമാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് കമ്മിറ്റിയെ നിയോഗിച്ചതായി അറിയിച്ചത്. ദുബായെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റുകയെന്നുളളതാണ് ലക്ഷ്യം.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായിട്ടായിരിക്കും കമ്മിറ്റിയുടെ പ്രവർത്തനം.
അർബൻ പ്ലാനിങ് ജനറൽ കമീഷണർ മത്താർ അൽ തായറിനായിരിക്കും ചുമതല. അദ്ദേഹത്തെ കൂടാതെ ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി സിഇഒ, ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറല്‍, ദുബായ് ഡവലപ്മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ, കസ്റ്റംസ്-പോർട്സ്-ഫ്രീസോൺ കോർപറേഷൻ ഡയറക്ടർ ജനറൽ, ദുബായ് ലാൻഡ് ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ തുടങ്ങിയവരും കമ്മിറ്റിയിലുണ്ടാകും.
പ്രകൃതി സംരക്ഷത്തിനുകൂടി ഊന്നല്‍ നല്കിയിട്ടുളള വികസനമായിരിക്കും ദുബായില്‍ നടപ്പിലാക്കുക. 60 ശതമാനത്തോളം പ്രകൃതി സംരക്ഷണകേന്ദ്രങ്ങളാക്കി മാറ്റാനും ലക്ഷ്യമിടുന്നുണ്ട്. അഞ്ച് നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേക നഗരകേന്ദ്രങ്ങള്‍ നടപ്പിലാക്കും.