ദുബായ്: കോവിഡ് പ്രതിരോധത്തിന് പുതിയ ചികിത്സാ രീതിയ്ക്ക് അനുമതി നല്‍കി യുഎഇ. സൊട്രോ വിമാബ് എന്ന ആന്റി ബോഡി ചികിത്സയ്ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇതോടെ ഈ പുതിയ ചികില്‍സാ രീതിക്ക് അനുമതിയും ലൈസന്‍സും നല്‍കുന്ന ലോകത്തെ ആദ്യ രാജ്യമായി യുഎഇ മാറി.
ഹെല്‍ത്ത് കെയര്‍ മേഖലയിലെ ലോകത്തിലെ മുന്‍നിര കമ്പനിയായ ജിഎസ്‌കെ വികസിപ്പിച്ചെടുത്ത സൊട്രോവിമാബ് എന്ന മരുന്നിന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ രോഗികള്‍ക്ക് ആശുപത്രി വിടാന്‍ പുതിയ ചികിത്സ ഉപകരിക്കുമെന്നുളളതാണ് കമ്പനിയുടെ അവകാശവാദം. മരണവും ഐസിയു വാസവും പരമാവധി ഒഴിവാക്കാനും ഇത് ഉപകരിക്കുമെന്നാണ് കണ്ടെത്തല്‍.
12 വയസിന് മുകളിലുളളവർക്കാണ് മരുന്ന് നല്‍കുന്നത്. കോവിഡിനെതിരെയുളള പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് ഭരണാധികാരികള്‍ കാണിക്കുന്ന താല്‍പര്യമാണ് പുതിയ മരുന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിലൂടെ വ്യക്തമാകുന്നതെന്ന് യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രി അബ്ദുര്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസ് അഭിപ്രായപ്പെട്ടു.
കോവിഡ് മൂലം ചികില്‍സയിലുള്ളവരെ എളുപ്പത്തില്‍ സുഖപ്പെടുത്താനും ആശുപത്രി വാസവും മരണ നിരക്കും പരമാവധി കുറയ്ക്കാനും ഇത് ഉപകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കുന്നതിനും മരുന്ന് ഉപകരിക്കും. മറ്റ് ഗുരുതര അസുഖങ്ങളുളളവരിലടക്കം കോവിഡ് ബാധയുടെ തുടക്കത്തില്‍ തന്നെ മരുന്ന് ഉപയോഗിച്ചാല്‍ 85 ശതമാനം ഫലപ്രാപ്തി കിട്ടുമെന്നാണ് വിലയിരുത്തല്‍