അബുദബി ആക്രമണം, അബുദബി കിരീടാവകാശിയെ ടെലഫോണില്‍ വിളിച്ച് സൗദി കിരീടവകാശി

അബുദബി ആക്രമണം, അബുദബി കിരീടാവകാശിയെ ടെലഫോണില്‍ വിളിച്ച് സൗദി കിരീടവകാശി

അബുദബി: യുഎഇയുടെ തലസ്ഥാനമായ അബുദബി മുസഫയിലെ പ്രകൃതിവാതക സംഭരണ കേന്ദ്രത്തിന് സമീപവും വിമാനത്താവളത്തിനരികിലുമുണ്ടായ ഹൂതി ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് അബുദബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാനെ ടെലഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു.

ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച അദ്ദേഹം ഇത്തരം ദുർബലമായ ഭീരുത്വ ആക്രമണങ്ങള്‍ക്ക് മേഖലയിലെ സുസ്ഥിരതയെ തകർക്കാനാകില്ലെന്ന് വ്യക്തമാക്കി. ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തെ അനുശോചനമറിയിച്ച അദ്ദേഹം പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. ഇത്തരം ഭീരുത്വപ്രവർത്തനങ്ങള്‍ തീവ്രവാദത്തിനെതിരായ മേഖലയുടെ നീക്കങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സമൂഹം ഈ ആക്രമണത്തിനെതിരെ നിലകൊളളണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

സൗദി കിരീടാവകാശിയെ കൂടാതെ മൊറോക്കന്‍ രാജാവ് മുഹമ്മദ് ആറാമനുള്‍പ്പടെയുളളവരും അബുദബി കിരീടാവകാശിയെ ഫോണില്‍ വിളിച്ച് തീവ്രവാദത്തിനെതിരായ പോരാട്ടത്തിന് പിന്തുണ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.