ദുബായ്: യുഎഇയിലെ വിവിധ മന്ത്രാലയങ്ങളും ഫെഡറല്‍ സർക്കാർ വകുപ്പുകളും നല്‍കുന്ന ഡിജിറ്റല്‍ സ്മാർട് സേവനങ്ങളുടെ വിലയിരുത്തല്‍ നടത്താന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിർദ്ദേശം നല്‍കി. ഇതില്‍ നിന്ന് മികച്ചതും മോശമായതുമായ അഞ്ച് സ്ഥാപനങ്ങളുടെ പേരുകള്‍ സെപ്റ്റംബർ നാലിന് പ്രഖ്യാപിക്കും.
ലോകത്ത് തന്നെ മികച്ച സേവനങ്ങള്‍ നല്‍കുകയെന്നുളളതാണ് യുഎഇയുടെ ലക്ഷ്യം. സർക്കാർ സേവനങ്ങള്‍ ഡിജിറ്റല്‍ ചാനലുകള്‍ വഴി എത്തിക്കുകയെന്നുളളതും പ്രഥമ പരിഗണനയിലുളളതാണെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മാസത്തിനുളളില്‍ ഉപഭോക്താക്കള്‍ എവിടെ ആയിരുന്നാലും എപ്പോള്‍ വേണമെങ്കിലും എത്തിക്കുന്ന സംയോജിത ഡിജിറ്റല്‍ സേവനങ്ങള്‍ നല്‍കും. അത്തരം സേവനങ്ങളിലൂടെ ഇടപാടുകള്‍ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാന്‍ അവരെ പ്രാപ്തരാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന 1300 ഡിജിറ്റല്‍ സേവനങ്ങള്‍ വിലയിരുത്തിയാകും ഏറ്റവും മികച്ചതും മോശമായതുമായ സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കുക. സേവനങ്ങളുടെ സംതൃപ്തി വ്യക്തമാക്കി ഉപഭോക്താക്കള്‍ രേഖപ്പെടുത്തിയ സന്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടും.