ഷാർജ: കുടുംബമായി താമസിക്കുന്നതിനായുളള ഇടങ്ങളില്‍ അനധികൃതമായി താമസിച്ചിരുന്ന ബാച്ചിലേഴ്സിനെ ഒഴിപ്പിച്ച് ഷാർജ മുനിസിപ്പാലിറ്റി. എമിറേറ്റിലെ വിവിധ ഭാഗങ്ങള്‍ കുടുംബമായി താമസിക്കുന്നവർക്കായുളളതാണ്. ഇവിടെ ബാച്ചിലേഴ്സിനെ താമസിപ്പിക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് ഷാർജ പോലീസിന്റേയും വാട്ടർ ആന്റ് ഇലക്ട്രിസിറ്റിയുടേയും സഹകരണത്തോടെ മുനിസിപ്പാലിറ്റി അധികൃതർ പരിശോധന നടത്തിയത്.
അൽ ഖാസിമിയ ഉൾപ്പെടെയുള്ള ജനവാസമേഖലകളിലായിരുന്നു പരിശോധന. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തെ തുടർന്നായിരുന്നു നടപടി . ഇത്തരത്തിലുളള പരിശോധനകളില്‍ ഇതുവരെ 16,500 താമസക്കാരെ ഒഴിപ്പിച്ചുവെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറല്‍ താബിത് അല്‍ തുറൈഫി പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നും ഇത്തരത്തിലുളള നിയമലംഘനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.