ന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹ പ്രായം പുനർനിർണ്ണയിക്കുന്നത് സംബന്ധിച്ച് ഉടൻ അന്തിമ തീരുമാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പരിശോധിക്കുന്നതിനായി രൂപവത്കരിച്ച വിദഗ്ധ സംഘം റിപ്പോർട്ട് സമർപ്പിച്ചാലുടൻ വിവാഹപ്രായം നിശ്ചയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വിവാഹത്തിന്റെ ഏറ്റവും കുറഞ്ഞ പ്രായം തീരുമാനിക്കാൻ സർക്കാർ ആലോചിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞിരുന്നു. നിലവിൽ രാജ്യത്ത് 18, 21 എന്നിങ്ങനെയാണ് പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും വിവാഹപ്രായം.
പെൺമക്കളുടെ വിവാഹത്തിൻ അനുയോജ്യമായ പ്രായം എന്തായിരിക്കണമെന്ന് തീരുമാനിക്കാൻ സുപ്രധാനമായ ചർച്ചകൾ നടക്കുന്നുണ്ട്. സമിതിയുടെ റിപ്പോർട്ടിനെക്കുറിച്ചും സർക്കാർ എപ്പോൾ തീരുമാനമെടുക്കുമെന്നും ചോദിച്ച് രാജ്യമെമ്പാടുമുള്ള നിരവധി സ്ത്രീകൾ നിന്ന് തനിക്ക് കത്തുകൾ ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭക്ഷ്യ-കാർഷിക ഓർഗനൈസേഷനുമായുള്ള ഇന്ത്യയുടെ ദീർഘകാല ബന്ധത്തിന്റെ 75ാം വാർ ഷികത്തോടനുബന്ധിച്ച് 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.