സൗദി അറേബ്യയില്‍ മാളുകളിലേക്കുളള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രം

സൗദി അറേബ്യയില്‍ മാളുകളിലേക്കുളള പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രം

റിയാദ്: സൗദിയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ ഷോപ്പിംഗ് മാളുകളില്‍ പ്രവേശനമില്ലെന്ന് അധികൃതര്‍.  മാളുകളിൽ പ്രവേശിക്കണമെങ്കിൽ ഒരു ഡോസ് എങ്കിലും വാക്‌സിന്‍ സ്വീകരിച്ചിരിക്കണമെന്ന് വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ് മാന്‍ അല്‍ ഹുസൈന്‍ അറിയിച്ചു.

അതേസമയം, മറ്റു രാജ്യങ്ങളില്‍ നിന്ന് സൗദി അറേബ്യയിലേക്ക് വരാന്‍ തയ്യാറെടുക്കുന്നവർ നിർബന്ധമായും വാക്സിന്‍ വിവരങ്ങള്‍ രജിസ്ട്രർ ചെയ്യണമെന്ന് അധികൃതർ. വിദേശികളും അവരുടെ ആശ്രിതരും കോവിഡ് വാക്‌സിൻ വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തി മാത്രമേ ബോർഡിംഗ് പാസ് നൽകാവൂവെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ എല്ലാ വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ ആഭ്യന്തരമന്ത്രാലയത്തിന്റെ മുഖീം പോർട്ടലിലാണ് വിവരങ്ങള്‍ രജിസ്ട്രർ ചെയ്യേണ്ടത്. ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്ക് നേരിട്ട് പ്രവേശിക്കുന്നത് വിലക്കുണ്ട്. അതേസമയം ഇന്ത്യയില്‍ നല്‍കുന്ന കോവീഷീല്‍ഡ് വാക്സിന്‍ , സൗദി അറേബ്യയിലെ ഒക്സ്ഫർഡ് അസ്ട്രസെനക്ക വാക്സിന് തുല്യമാണെന്ന് അധികൃതർ അംഗീകരിച്ചിട്ടുളളതിനാല്‍ ആ വിവരങ്ങള്‍ ഇന്ത്യയില്‍ നിന്ന് അവിടേക്ക് പോകാനാഗ്രഹിക്കുന്നവർക്ക് മുഖീമില്‍ നല്കാവുന്നതാണ്.

മുഖീമിൽ രജിസ്റ്റർ ചെയ്തുവെന്ന് വ്യക്തമാക്കുന്ന രേഖകള്‍ യാത്രികരുടെ കൈവശമുണ്ടായിരിക്കണം. മൊബൈലുകളിൽ ലഭിച്ച സന്ദേശമോ രജിസ്റ്റർ ചെയ്ത ശേഷമുള്ള പ്രിന്റോ വിമാനത്താവളങ്ങളില്‍ ബോധ്യപ്പെടുത്തണം. പാസ് പോർട്ട് നമ്പർ ഉപയോഗിച്ച് ഉദ്യാഗസ്ഥർ മുഖീമില്‍ രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ടെന്ന് ഉറപ്പിക്കും. ഏതെങ്കിലും വിമാനക്കമ്പനികൾ ഈ വ്യവസ്ഥ പാലിക്കാതിരുന്നാൽ സർക്കാർ തീരുമാനങ്ങൾ ലംഘിച്ചതായി കണക്കാക്കി കർശന നടപടികൾ സ്വീകരിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.