ദുബായ്: യുഎഇയില്‍ തൊഴിലാളികള്‍ക്കുളള ഉച്ച വിശ്രമം നാളെ നിലവില്‍ വരും. ഉച്ചക്ക് 12.30 മുതല്‍ മൂന്ന് വരെ പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കുന്നതാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിയമം. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന നിയമം സെപ്റ്റംബർ 15 വരെയാണ് പ്രാബല്യത്തിലുണ്ടാവുക.
നിയമം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ പിഴയടക്കമുളള നടപടികളുണ്ടാകുമെന്ന് മുന്നറിയിപ്പ് നല‍്കിയിട്ടുണ്ട്. ഒരു തൊഴിലാളിക്ക് 5000 ദിർഹമെന്ന രീതിയിലാണ് പിഴ ഈടാക്കുക. 50,000 ദിർഹം വരെ പിഴ ചുമത്തുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നുണ്ട്. നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതു ജനങ്ങള്‍ക്ക് 80060 എന്ന നമ്പറിലേക്ക് വിളിച്ചറിയിക്കാം. ഏത് ഭാഷയിലും സേവനം ലഭ്യമാണ്.
അധിക വേതനവും മറ്റ് നിർദ്ദേശങ്ങളും
ദിവസേനയുളള ജോലി സമയം രാവിലെയും വൈകുന്നേരവുമായുളള ഷിഫ്റ്റുകളില്‍ ക്രമപ്പെടുത്തണം. എട്ട് മണിക്കൂറിലധികം പാടില്ല. എട്ട് മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ടെങ്കില്‍ ഓവർ ടൈം നല്‍കണം.
ജോലി ക്രമീകരണം തൊഴിലിടങ്ങളില്‍ പ്രദർശിപ്പിക്കണം. അറബിക് കൂടാതെ തൊഴിലാളികളുടെ ഭാഷയിലും പ്രദർശിപ്പിച്ചിരിക്കണം.
തൊഴിലാളികളുടെ ജോലിസുരക്ഷിതമാക്കുന്ന സുരക്ഷാ ഉപകരണങ്ങളടക്കം ലഭ്യമാക്കിയിരിക്കണം.