ദുബായ്: യാത്രാനിയന്ത്രണം നിലവിലുളള ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ നിന്നുളള ചാർട്ടർ വിമാനങ്ങളിലെ യാത്രയ്ക്കുളള മാർഗനിർദ്ദേശങ്ങള്‍ യുഎഇ വ്യോമയാന വകുപ്പ് പുതുക്കി. യാത്ര ചെയ്യുന്ന ഗോള്‍ഡന്‍ സില്‍വർ വിസയുളള യാത്രികർക്ക് ട്രാക്കിംഗ് ഉപകരണം നിർബന്ധമാക്കി. മറ്റ് രാജ്യങ്ങളില്‍ നിന്നും വന്ന് ഹോം ക്വാറന്‍റീനില്‍ കഴിയുന്നവർക്ക് അബുദബിയില്‍ നേരത്തെ തന്നെ ട്രാക്കിംഗിനുളള റിസ്റ്റ് ബാന്‍ഡ് നല്‍കിയിരുന്നു. റാസല്‍ ഖൈമയിലും ഷാർജയിലും ഇത് പ്രാബല്യത്തിലുണ്ടായിരുന്നു. ദുബായില്‍ പത്തുദിവസത്തെ ക്വാറന്‍റീനുണ്ടായിരുന്നുവെങ്കിലും റിസ്റ്റ് ബാന്‍ഡ് നല്‍കിയിരുന്നില്ല. എന്നാല്‍ ഇനിമുതല്‍ ദുബായില്‍ ഇറങ്ങുന്നവരും റിസ്റ്റ് ബാന്‍ഡ് ധരിക്കണം. വിമാനങ്ങളിലെ ജീവനക്കാർക്കും ഇത് ബാധകമാണ്.
ട്രാന്‍സിറ്റ് യാത്രാക്കാർ വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലെത്തിയാല്‍ മറ്റുളളവരുമായി സമ്പർക്കത്തില്‍ വരാന്‍ പാടില്ലയെന്നുളള നിബന്ധനയും നിലവില്‍ വന്നു. ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്താൻ, കോംഗോ, ഉഗാണ്ട, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വിയറ്റ്നാം, സാംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും നിയന്ത്രണം ബാധകമാണ്