ദുബായ്: ഹോർ ലാന്‍സില്‍ നടന്ന മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ മണിക്കൂറുകള്‍ക്കുളളില്‍ അവസാനിപ്പിച്ച് ദുബായ് പോലീസ്. ഞായറാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് ഹോർ ലാന്‍സില്‍ ആഫ്രിക്കന്‍ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയെന്ന വിവരം ദുബായ് പോലീസിന് ലഭിക്കുന്നതെന്ന് ദുബായ് പോലീസ് ക്രൈം ഡയറക്ടർ കേണല്‍ മക്കി സല്‍മാന്‍ അഹമ്മദ് സല്‍മാന്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തുകയും പ്രാഥമിക തെളിവുകള്‍ ശേഖരിച്ച് കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹം ഫോറന്‍സിക് ലാബിലേക്ക് മാറ്റുകയും ചെയ്തു.
ആദ്യം ആത്മഹത്യയാണെന്നുളള സൂചനയാണ് ലഭിച്ചതെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട സാങ്കേതിക വിദ്യ ഉപയോഗിച്ചുളള പരിശോധനയില്‍ കൊലപാതകമാണെന്ന് കണ്ടെത്തി. സിഐഡി സംഘം അന്വേഷണം തുടരുകയും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരാളിലേക്ക് അന്വേഷണമെത്തുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സാമ്പത്തിക ഇടപാടുകളെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിക്കുകയായിരുന്നു. കേസ് കൂടുതല്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.