അബുദാബി: കോവിഡ് ചികിത്സയ്ക്കുളള പുതിയ മരുന്ന് യുഎഇയില്‍ എത്തി. സോട്രോവിമാബ് ആന്റി വൈറല്‍ ചികിത്സയ്ക്കുളള മരുന്നുകളാണ് എത്തിയിട്ടുളളത്. ഇൻട്രാവൈനസ് തെറാപ്പിയിലൂടെ വിതരണം ചെയ്യുന്ന മോണോക്ലോണൽ ആന്റിബോഡി ചികിത്സയാണ് സോട്രോവിമാബ്.
ഇതോടെ ഈ മരുന്ന് സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരം എന്ന നേട്ടം അബുദാബി സ്വന്തമാക്കി. പുതിയ ചികിത്സാരീതിക്ക് യുഎഇയുടെ ആരോഗ്യ പ്രതിരോധ മന്ത്രാലയം നേരത്തെ അനുമതി നല്‍കിയിരുന്നു. അടിയന്തര ഘട്ടങ്ങളിലുളള ഉപയോഗത്തിന് ഈ ചികിത്സാ രീതിയ്ക്ക് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ഇതോടെ യുഎഇ മാറി. ഇതിന് പിന്നാലെയാണ് മരുന്നുകളുമായുളള ആദ്യ ഷിപ്പ്മെന്റ് അബുദാബി വിമാനത്താവളത്തിലെത്തിയത്.
അബുദാബി ആരോഗ്യവകുപ്പും രാജ്യത്തെ പ്രമുഖ ഗ്രൂപ്പ് പർച്ചേസിംഗ് ഓർഗനൈസേഷൻ (GPO), റാഫെഡ്, ആഗോള നൂതന ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഗ്ലാക്സോ സ്മിത്ത്ക്ലൈൻ (GSK) എന്നിവ തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് ഷിപ്പ്മെന്റ് ലഭ്യമാക്കിയത്.
24 മണിക്കൂറിനുള്ളിൽ രോഗികൾക്ക് ആശുപത്രി വിടാൻ പുതിയ ചികിത്സ ഉപകരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മരണവും ഐ.സി.യു വാസവും ഒഴിവാക്കാമെന്നും 85 ശതമാനം ഫലപ്രദമാണെന്നും മരുന്നിന്റെ ഉപയോഗത്തിന് പാർശ്വ ഫലങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി. 12 വയസിന് മുകളിലുള്ള കുട്ടികളിൽ അവർക്ക് 40 കിലോയിൽ കൂടുതൽ ഭാരമുണ്ടെങ്കിൽ ഈ മരുന്ന് നൽകാം. ദേശീയ ശാസ്ത്ര സമതിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ആരിലൊക്കെ മരുന്ന് ഉപയോഗപ്പെടുത്താമെന്നുളളത് നിശ്ചയിക്കപ്പെടുക.