ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ സ്പുട്‌നിക്-5ന്റെ അവസാനഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ അനുമതി നൽകി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി.
റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിനും (ആര്‍.ഡി.ഐ.എഫ്.) ഡോ. റെഡ്ഡീസ് ലാബോറട്ടറീസിനും സംയുക്തമായാണ് അനുമതി നൽകിയത്. പുതിയ കരാര്‍ പ്രകാരം, രണ്ടും മൂന്നും ഘട്ട പരീക്ഷണമാണ് ഇന്ത്യയില്‍ നടത്തുകയെന്നും 1,500 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുകയെന്നും ആര്‍.ഡി.ഐ.എഫ്. വ്യക്തമാക്കി. രണ്ടാം ഘട്ട പരീക്ഷണം 100 പേരിലും മൂന്നാംഘട്ട പരീക്ഷണം 1,400 പേരിലുമാണ് നടത്താൻ അനുമതി നേടിയത്.
കരാര്‍ പ്രകാരം ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍, അനുമതി ലഭിച്ചതിന് ശേഷമുള്ള മരുന്നുവിതരണം എന്നിവ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് നടത്തും. നേരത്തെ, ഇന്ത്യയില്‍ സ്പുട്‌നിക്-5ന്റെ വലിയ അളവിലുള്ള പരീക്ഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഡി.സി.ജി.ഐ. അനുമതി നിഷേധിക്കുകയായിരുന്നു. റഷ്യയില്‍, വാക്‌സിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും ഘട്ട പരീക്ഷണങ്ങള്‍ വളരെ കുറച്ചു പേരിലാണ് നടത്തിയതെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്